X
    Categories: CultureMoreViews

മോദിക്ക് താല്‍പര്യം മോദിയെ മാത്രം; മോദി ഇന്ത്യയുടെ അന്തസ് തകര്‍ത്തുവെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് താല്‍പര്യം മോദിയെ മാത്രമാണെന്ന് രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെപ്പോലും നിശബ്ദമാക്കുകയാണ്. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും മോദി തയ്യാറാകുന്നില്ല. പാര്‍ലമെന്റിനെപ്പോലും അദ്ദേഹം നിശബ്ദമാക്കി. കഠ്‌വയില്‍ എട്ട് വയസുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നു. മോദി സംസാരിക്കുന്നത് മന്‍ കി ബാത്തിലൂടെ മാത്രമാണെന്നും രാഹുല്‍ ആരോപിച്ചു. മോദിയും എന്‍.ഡി.എയും തുടരുന്നത് ദളിത് വിരുദ്ധതയാണ്. കേന്ദ്രസര്‍ക്കാര്‍ നയത്തിന് വോട്ടിലൂടെ തിരിച്ചടി നല്‍കണം. രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ട ബി.ജെ.പി എം.എല്‍.എമാര്‍ പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്നു. ആര്‍.എസ്്.എസ് ആശയങ്ങള്‍ ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ക്ക് മേല്‍ ആധിപത്യം നേടാനാണെന്നും രാഹുല്‍ ആരോപിച്ചു. മോദി സ്വന്തം ഉയര്‍ച്ചക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയായെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കുക എന്ന കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി എത്ര ശ്രമിച്ചാലും നമ്മുടെ ഭരണഘടനയെ മാറ്റാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. ദളിതര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ എന്നിവയിലൊക്കെ മോദി മൗനം പാലിക്കുകയാണ്. ബേട്ടി ബച്ചാവോ എന്ന ബി.ജെ.പിയുടെ മുദ്രാവാക്യം ഇപ്പോള്‍ ബി.ജെ.പി എം.എല്‍.എമാരില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നായെന്നും രാഹുല്‍ പരിഹസിച്ചു. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ പതിനായിരത്തോളം പേരാണ് തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുത്തത്. ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ രാഹുല്‍് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. മുതിര്‍ന്ന നേതാക്കളും പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും റാലിയില്‍ പങ്കെടുത്തു. മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വാര്‍ത്തകള്‍ നല്‍കരുതെന്നാണ് സ്വന്തം മന്ത്രിമാര്‍ക്ക് പോലും മോദിയുടെ നിര്‍ദേശം. ആരും സംസാരിക്കരുത് താന്‍ മന്‍കി ബാതിലൂടെ സംസാരിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: