X

‘അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നു’; സോമനാഥ് ചാറ്റര്‍ജിയുടെ വിയോഗത്തില്‍ അനുശോചനവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ വിയോഗത്തില്‍ അനുശോചനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി ആദരവും ബഹുമാനവും ഏറ്റുവാങ്ങിയ നേതാവായിരുന്നു സോമനാഥ് ചാറ്റര്‍ജി. അദ്ദേഹം ഒരു പ്രസ്ഥാനമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

വൃക്ക രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 89 ാം വയസ്സായിരുന്നു. കഴിഞ്ഞമാസം അവസാനത്തോടെ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യാവസ്ഥ അല്‍പ്പം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കുറച്ച് ദിവസം മുമ്പാണ് സോമനാഥ് ചാറ്റര്‍ജിയെ വീട്ടിലെത്തിച്ചത്. വീട്ടില്‍ വച്ച് വീണ്ടും ആരോഗ്യം വഷളായതോടെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. പത്തു തവണ ലോകസഭാംഗമായിരുന്നു അദ്ദേഹം.

2004 മുതല്‍ 2009 വരെ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായിരുന്നത്. 1968 മുതല്‍ സി.പി.എം അംഗമായിരുന്ന സോമനാഥിനെ 2008 ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ-യു.എസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍, ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതായിരുന്നു പുറത്താക്കലിനു പിന്നില്‍.

chandrika: