X

ദളിതുകള്‍ക്കുനേരെ വെടിവെച്ചത് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ പ്രക്ഷോഭകാരികള്‍ക്കു നേരെ വെടിയുതിര്‍ത്തത് ബി.ജെ.പി നേതാവ് രാജ സിംങ് ചൗഹാന്‍. ഇയാള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് കഴിഞ്ഞ ദിവസം രാജ സിംങ് ചൗഹാന്‍ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഇന്നലെയാണ് ദളിത് സംഘടനകളുടെ ഭാരത് ബന്ദുണ്ടായത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ പ്രക്ഷോഭകര്‍ക്കുനേരെ രാജ് സിംങ് ചൗഹാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് മൂന്നു ദലിതര്‍ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്. ദളിത് സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചിനിടെ നടക്കുന്ന വെടിവെപ്പ് എന്ന നിലയിലാണ് പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നത്. പിന്നീടാണ് ദളിത് പ്രക്ഷോഭകരല്ല മറിച്ച് ദളിതര്‍ക്കുനേരെ രാജ സിംങ് ചൗഹാനാണ് വെടിവെക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ബഞ്ചിന്റെ വിവാദ വിധിക്കെതിരെയാണ് ദളിത് സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 20-നായിരുന്നു വിവാദമായ സുപ്രീംകോടതി വിധി വന്നത്. ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ദളിത് പീഡന പരാതികളില്‍ അറസ്റ്റ് പാടൂ എന്നും ജാമ്യം നിഷേധിക്കാവൂ എന്നുമായിരുന്നു സുപ്രീം കോടതി വിധി. നിരപരാധികളെ ശിക്ഷിക്കാന്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതി ഈ നിലപാട് സ്വീകരിച്ചത്.

chandrika: