X

മഥുര, ഗ്യാന്‍വാപി പള്ളികള്‍ മുസ്‌ലിംകള്‍ വിട്ടുനല്‍കണമെന്ന് രാമജന്മഭൂമി ട്രസ്റ്റ് ട്രഷറര്‍

ഗ്യാന്‍വാപി, മഥുര മസ്ജിദുകള്‍ മുസ്‌ലിംകള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീ രാം ജന്മഭൂമി ട്രസ്റ്റ് ട്രഷറര്‍. തര്‍ക്കങ്ങള്‍ സമാധാനപരമായി അവസാനിപ്പിക്കാന്‍ മുസ്‌ലിം വിഭാഗം ഇരു പള്ളികളും വിട്ടുനല്‍കണമെന്ന് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പറഞ്ഞു. ഗ്യാന്‍വാപി, കൃഷ്ണ ജന്മഭൂമി പ്രശ്നങ്ങള്‍ സൗമ്യമായി പരിഹരിച്ചാല്‍ ഹിന്ദുക്കള്‍ മറ്റ് ക്ഷേത്രങ്ങള്‍ തേടിപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഞങ്ങള്‍ക്ക് ഭാവിയിലാണ് ജീവിക്കേണ്ടത്, ഭൂതകാലത്തല്ല. അതുകൊണ്ട് തന്നെ 3 ക്ഷേത്രങ്ങളും സ്വതന്ത്രമാകുകയാണെങ്കില്‍ മറ്റ് ക്ഷേത്രങ്ങളിലേക്ക് നോക്കാന്‍ പോലും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്റെ ഭാവി നല്ലതായിരിക്കണം. ഈ മൂന്ന് ക്ഷേത്രങ്ങളും (അയോധ്യ, ഗ്യാന്‍വാപി, കൃഷ്ണ ജന്മഭൂമി) സമാധാനപരമായി നമുക്ക് ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ മറ്റ് എല്ലാ കാര്യങ്ങളും മറക്കും”, ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.

അയോധ്യ, ഗ്യാന്‍വാപി, മഥുര ക്ഷേത്രങ്ങള്‍ തകര്‍ത്തത് അധിനിവേശക്കാരുടെ ആക്രമണത്തിന്റെ ഏറ്റവും വലിയ മുറിവാണെന്നും മുസ്ലിങ്ങള്‍ ഈ വേദന മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഈ മൂന്ന് ക്ഷേത്രങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ കൈകൂപ്പി അപേക്ഷിക്കുകയാണ്. മുസ്ലിംകള്‍ക്ക് ഈ വേദന സമാധാനപരമായി ഇല്ലാതാക്കാന്‍ സാധിക്കുകയാണെങ്കില്‍ സാഹോദര്യം വര്‍ധിക്കും”, ഗോവിന്ദ് ദേവ് ഗിരി പറയുന്നു.

മുഗളന്മാര്‍ മഹത്തായ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത് ഗ്യാന്‍വാപി, മഥുര പള്ളികള്‍ നിര്‍മിക്കുകയായിരുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉന്നയിക്കുന്ന ആരോപണം. ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് ഗ്യാന്‍വാപി മസ്ദിജ് പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച പള്ളിക്കുള്ളില്‍ ഹിന്ദുക്കള്‍ക്ക് പൂജ ചെയ്യാനുള്ള അനുമതി വാരണാസി കോടതി നല്‍കുകയും പൂജ നടത്തുകയും ചെയ്യുകയായിരുന്നു.

പ്രാര്‍ഥനയ്ക്ക് പിന്നാലെ പള്ളിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന മാര്‍ഗസൂചനാ ബോര്‍ഡില്‍ തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍ ‘മസ്ജിദ്’ എന്ന വാക്ക് മറച്ച് ‘മന്ദിര്‍’ എന്നാക്കിയ വീഡിയോയും വ്യാപകമായി പ്രചരിക്കുകയുണ്ടായി. വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിന് സമീപമാണ് ഗ്യാന്‍വാപി മസ്ജിദും മഥുര മസ്ജിദ് കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെ സമീപമാണ് മഥുര മസ്ജിദും സ്ഥിതി ചെയ്യുന്നത്.

 

webdesk13: