X

അമിത് ഷാ പിന്‍മാറിയതോടെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പിന്‍മാറിയതോടെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയത ഇളക്കിവിടാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ലൊടുക്ക് വിദ്യയൊന്നും കേരളത്തില്‍ ചെലവാകില്ലെന്നും ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങളുടെ മുമ്പില്‍ തന്റെ പരിപ്പൊന്നും വേവില്ലെന്ന് ഒറ്റ ദിവസം കൊണ്ടു തന്നെ അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടതിനാലാണ് അമിത്ഷാ പിന്‍മാറിയതെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനായി അമിത്ഷാ കേരളത്തില്‍ നടക്കുന്നതിന്റെ ഏക പ്രയോജനം താങ്കളുടെ തടി കുറയും എന്നത് മാത്രമായിരിക്കും എന്നും ചെന്നിത്തല പരിഹസിച്ചു. പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം സ്വന്തമാക്കിയ നേട്ടത്തെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിച്ചാല്‍ രാജ്യം അംഗീകരിക്കില്ല എന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ വ്യക്തമാക്കി.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് സ്വാഗതമോതി ഫ്‌ലക്‌സ് വയ്ക്കുന്നതൊഴികെ ബാക്കി എല്ലാം സിപിഎം കേരളത്തില്‍ സംഘ്പരിവാരത്തിന് വേണ്ടി ചെയ്തുകൊടുക്കുന്നുണ്ടെന്നും ചെന്നിത്തല കുറ്റെപ്പെടുത്തി. അമിത്ഷായുടെ യാത്ര പ്രമാണിച്ച് മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് പയ്യന്നൂരില്‍ രാത്രിക്ക് രാത്രി കേടുപാടുകള്‍ തീര്‍ത്ത് ടാര്‍ ചെയ്തു നല്‍കി.
ഇങ്ങനെയാണ് പരിഗണിക്കുന്നതെങ്കില്‍ എന്റെ മണ്ഡലത്തിലൂടെ കൂടി അമിത്ഷാ സഞ്ചരിക്കണം എന്ന് ആവശ്യപ്പെടാമായിരുന്നു എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതിയുടെ സന്ദര്‍ശനം നടത്തുമ്പോള്‍ മാത്രം നടത്തുന്ന തയാറെടുപ്പാണ് സര്‍ക്കാര്‍ ചെയ്തത്. ബസ്സ്റ്റാന്‍ഡ് പോലും അമിത്ഷായുടെ പരിപാടിയ്ക്കായി വിട്ടുകൊടുത്തു. ജനജീവിതം സ്തംഭിപ്പിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ അമിത്ഷായ്ക്ക് വഴിയൊരുക്കിയത്. ദ പ്ലസ് കാറ്റഗറി സുരക്ഷയുള്ളയാള്‍ക്ക് നിയമമനുസരിച്ച് ആവശ്യമുള്ളതിനേക്കാള്‍ പത്തിരട്ടി പോലീസിനെയാണ് കണ്ണൂരില്‍ വിന്യസിച്ചത് എന്നും ചെന്നിത്തല പറഞ്ഞു.

chandrika: