X
    Categories: MoreViews

കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍

ലാഹ്‌ലി: ഹരിയാനയെ ഇന്നിങ്‌സിനും എട്ടു റണ്‍സിനും തകര്‍ത്ത് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ബിയില്‍ ബോണസ് പോയിന്റ് സഹിതമുള്ള ജയത്തോടെ ഗുജറാത്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം മുന്നേറിയത്. ഒന്നാം ഇന്നിങ്‌സില്‍ കേരളം നേടിയ 389 റണ്‍സ് പിന്തുടര്‍ന്ന ഹരിയാന ആദ്യ ഇന്നിങ്‌സില്‍ 208-നും രണ്ടാം ഇന്നിങ്‌സില്‍ 173-നും പുറത്താവുകയായിരുന്നു. 91 റണ്‍സും രണ്ട് ഇന്നിങ്‌സിലുമായി അഞ്ചു വിക്കറ്റും വീഴ്ത്തിയ ജലജ് സക്‌സേനയാണ് കളിയിലെ കേമന്‍.

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 83 എന്ന നിലയിലായിരുന്ന ഹരിയാനയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ 90 റണ്‍സ് വഴങ്ങിയാണ് കേരളം വീഴ്ത്തിയത്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഹരിയാനക്കാര്‍ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയെങ്കിലും എം.ഡി നിധീഷിന്റെ മൂന്നു വിക്കറ്റ് പ്രകടനം കേരളത്തിന് നിര്‍ണായകമായി.

നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഹരിയാനയുടെ പ്രതീക്ഷ മുഴുവനും രജത് പലിവാല്‍ – അമിത് മിശ്ര സഖ്യത്തിലായിരുന്നു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരെയും മടക്കി ജലജ് സക്‌സേനയും നിധീഷും കേരളത്തിന് മേല്‍ക്കൈ നല്‍കി. സ്‌കോര്‍ 119-ല്‍ നില്‍ക്കെ രജത് പലിവാലിനെ (34) മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ച് ജലജ് സക്‌സേനയാണ് വഴിത്തിരിവുണ്ടാക്കിയത്. തൊട്ടുപിന്നാലെ ക്യാപ്ടന്‍ അമിത് മിശ്രയെ (40) നിധീഷിന്റെ പന്തില്‍ സച്ചിന്‍ ബേബി പിടികൂടിയതോടെ പൂര്‍ണമായും കേരളത്തിന്റെ വരുതിയിലായി. ഒമ്പതാം നമ്പറിലിറങ്ങിയ പൂനിഷ് മേത്ത (32 നോട്ടൗട്ട്) ചെറുത്തു നിന്നെങ്കിലും മറ്റു ബാറ്റ്‌സ്മാന്മാരെ പുറത്താക്കി കേരളം ലക്ഷ്യത്തിലെത്തി. പൂനിഷിന് ആവശ്യമായ പിന്തുണ നല്‍കാന്‍ വാലറ്റത്ത് ഹര്‍ഷദ് പട്ടേല്‍ (1), അജിത് ചഹാല്‍ (12), ആശിഷ് ഹൂഡ (5) എന്നിവര്‍ക്കായില്ല.രണ്ടാം ഇന്നിങ്‌സില്‍ ജലജ് സക്‌സേനയും നിധീഷും മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി രണ്ടു പേരെ പുറത്താക്കി. സന്ദീപ് വാര്യര്‍, അരുണ്‍ കാര്‍ത്തിക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

chandrika: