X
    Categories: CultureMoreNewsViews

ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ പേര് മോദി തരംഗം എന്നാക്കണം: ആര്‍.എസ്.എസ് നേതാവ്‌

പഞ്ചാബ്: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ വീണ്ടും സംഘപരിവാര്‍ നേതാവായ ഗവേഷകന്റെ പുതിയ കണ്ടെത്തലുകള്‍. ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ഗവേഷകനായ ഡോ. കണ്ണന്‍ ജഗത്തല കൃഷ്ണന്‍ പറഞ്ഞു.

ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് നരേന്ദ്ര മോദി തരംഗങ്ങളെന്ന് പേരിടണമെന്നും എ.പി.ജെ അബ്ദുല്‍ കലാമിനേക്കാള്‍ മികച്ച ശാസ്ത്രജ്ഞന്‍ കേന്ദ്ര മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ആണെന്നും കണ്ണന്‍ കൃഷ്ണന്‍ പറഞ്ഞു. പഞ്ചാബിലെ ഫഗ്വാരയില്‍ ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലാണ് 106ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്.

ഐന്‍സറ്റീന്റെ സിദ്ധാന്തങ്ങള്‍ ശാസ്ത്ര ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. താന്‍ തന്റെ സ്വന്തം ഫിസിക്‌സ് തിയറികള്‍ അവതരിപ്പിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് നരേന്ദ്ര മോദി വേവ്‌സ് എന്ന് പേരിടുമെന്നും കണ്ണന്‍ പറഞ്ഞു. എന്നാല്‍ കണ്ണന്‍ കൃഷ്ണന്റെ അഭിപ്രായത്തെ സദസ്സിലെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുന്നതും കാണാമായിരുന്നു.

നേരത്തെ ആന്ധ്രാപ്രദേശ് സര്‍വകലാശാല വി.സി നടത്തിയ പ്രസംഗവും വിവാദമായിരുന്നു. കൗരവര്‍ ടെസ്റ്റ്യൂബ് ശിശുക്കളായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാദം. രാവണന് വിമാനത്താവളമുണ്ടായിരുന്നു, രാമന് മിസൈല്‍ സാങ്കേതിക വിദ്യ അറിയാമായിരുന്നു തുടങ്ങിയ വാദങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: