X

പതിനഞ്ചുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മുസഫര്‍നഗര്‍: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ചാണ് സംഭവം. ജനുവരി മുതല്‍ നിരവധി തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. പീഡനദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി സര്‍ക്കിള്‍ ഓഫീസര്‍ രാജീവ് കുമാര്‍ സിംഗ് പറഞ്ഞു.
സോഷ്യല്‍മീഡിയ സൈറ്റുകളില്‍ വീഡിയോ ക്ലിപ്പ് അപ്‌ലോഡ് ചെയ്തതിനു പിന്നാലെ ശനിയാഴ്ച വൈകുന്നേരമാണ് യുവാവ് പിടിയിലായത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കു വിധേയയാക്കി.

കഴിഞ്ഞ ദിവസം സമാനമായ പീഡന സംഭവം ചാണ്ഡീഗഡിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുവതിയെ നാലുദിവസം തടവിലിട്ട് 50 ഓളം ആളുകള്‍ പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഒഴിഞ്ഞ ഗസ്റ്റ് ഹൗസില്‍ തടവിലാക്കി നാല് ദിവസത്തിനിടെ 50 ഓളം ആളുകള്‍ തന്നെ ബലാല്‍സംഗം ചെയ്തതായി യുവതിയുടെ പരാതി. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ ഇരുപത്തൊന്നുകാരിക്കാണ് ക്രൂരമായ അക്രമം നേരിടേണ്ടി വന്നത്. മോണിഹില്‍സിലെ ഗസ്റ്റ് ഹൗസില്‍ ജൂലൈ 15 മുതല്‍ 18 വരെ അടച്ചിട്ട് ദിനംപ്രതി പത്ത് പേര്‍ മാറി മാറി ബലാല്‍സംഗം ചെയ്തതായി യുവതി ചണ്ഡീഗഡ് പൊലീസില്‍ പരാതി നല്‍കി.

ഗസ്റ്റ് ഹൗസില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയുടെ ഭര്‍ത്താവിന്റെ പരിചയക്കാരനായ പ്രതികളില്‍ ഒരാള്‍ ക്ഷണിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസിലെ ജീവനക്കാരായ അവതാര്‍, ഹണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി മോണിഹില്‍സ് ഡിവൈഎസ്പി സതീഷ് കുമാര്‍ അറിയിച്ചു.

chandrika: