X
    Categories: Sports

കൊറിയക്ക് ദൗര്‍ഭാഗ്യത്തിന്റെ മടക്ക ടിക്കറ്റ്‌

മുഹമ്മദ് ഷാഫി

സ്വീഡന്‍ 1 – ദക്ഷിണ കൊറിയ 0

#SWEKOR

ഹോളണ്ടിന്റെ ചെലവിലാണ് സ്വീഡന്‍ ലോകകപ്പിന് ടിക്കറ്റ് നേടിയത്. യൂറോപ്യന്‍ യോഗ്യതാ മേഖലയിലെ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിനു പിന്നിലായി സ്വീഡനും ഹോളണ്ടും തുല്യപോയിന്റാണ് പങ്കിട്ടിരുന്നതെങ്കിലും ഗോള്‍ വ്യത്യാസം സ്വീഡുകള്‍ക്ക് തുണയായി. രസകരമായ യാഥാര്‍ത്ഥ്യം യോഗ്യതാ മത്സരങ്ങളില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും സ്വീഡന്‍ ഹോളണ്ടിനോട് തോല്‍ക്കുകയായിരുന്നു എന്നതാണ്. ഫുട്‌ബോളിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളെപ്പറ്റി സംസാരിക്കവെ ആര്‍യന്‍ റോബന്‍ ഇക്കാര്യം പിന്നീട് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യ 2018-ന് ഓറഞ്ചു വസന്തം നിഷേധിച്ച ടീം എന്ന അപ്രിയം സ്വീഡനോട് എനിക്ക് ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്നേയുണ്ട്. പ്ലേ ഓഫില്‍ ഇറ്റലിയുടെ കൂടി വഴിമുടക്കിയാണ് അവര്‍ വന്നത്. മാത്രവുമല്ല, ഒരിക്കല്‍ വിരമിച്ച സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും കോച്ച് യാനി ആന്റേഴ്‌സണ്‍ ചെവി കൊടുത്തതുമില്ല. ഇന്ന് ഗ്രൂപ്പ് എഫില്‍ അവര്‍ ദക്ഷിണ കൊറിയയെ നേരിടുമ്പോള്‍ എനിക്ക് ഏഷ്യന്‍ പക്ഷം പിടിക്കാന്‍ ഇതൊക്കെ മതിയായ കാരണങ്ങളായിരുന്നു.

പക്ഷേ, മത്സരം ഒരു ഘട്ടത്തില്‍പോലും ആകര്‍ഷകമായിരുന്നില്ല. ഇരു ഗോള്‍മുഖങ്ങളിലേക്കും തുടരെത്തുടരെ ആക്രമണങ്ങള്‍ നയിക്കപ്പെട്ടെങ്കിലും സ്വീഡന് തങ്ങള്‍ പിന്നിട്ട പാതകളെ സാധൂകരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരിക്കല്‍ക്കൂടി വി.എ.ആര്‍ റഫറിയുടെ തീരുമാനത്തെ റദ്ദ് ചെയ്തപ്പോള്‍ മത്സരത്തിലെ ഏക പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്ടന്‍ ആന്ദ്രേ ഗ്രാന്‍ക്വിസ്റ്റ് സ്വീഡന് ജയം സമ്മാനിച്ചു. കായബലത്തിലും പ്രതിരോധത്തിലും അവര്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ, മികവിന്റെ നാലയലത്തു പോലുമല്ലാഞ്ഞിട്ടും ദക്ഷിണ കൊറിയ ഒപ്പത്തിനൊപ്പം നിന്നു. കിട്ടിയ മികച്ച അവസരങ്ങളില്‍ ഏതെങ്കിലുമൊന്ന് വലയിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ എന്ന് തോന്നുന്നു.

ടോട്ടനം ഹോട്‌സ്പറിന്റെ ഹ്യൂങ് മിന്‍ സോനിനൊപ്പം തുടക്കത്തില്‍ എന്റെ ശ്രദ്ധ കവര്‍ന്നത് കൊറിയയുടെ ഇടതു വിങ്ബാക്ക് ആയി കളിച്ച ജൂ ഹൂ പാര്‍ക്ക് ആയിരുന്നു. ആദ്യ മിനുട്ടുകളില്‍ കൊറിയ നടത്തിയ ആക്രമങ്ങളിലെല്ലാം അയാള്‍ക്ക് പങ്കുണ്ടായിരുന്നു. എതിര്‍ ഗോള്‍മുഖം വരെ കടന്നുചെല്ലുന്ന അയാള്‍ സ്വീഡിഷ് മധ്യനിരക്കും ഡിഫന്‍സിനും തലവേദന സൃഷ്ടിച്ചു. പക്ഷേ, 28-ാം മിനുട്ടില്‍ ഒരു ഹൈബോളിനു വേണ്ടി ഉയര്‍ന്നുചാടിയ അയാളെ ഹാംസ്ട്രിങ് ചതിച്ചു. യൂറോപ്യന്‍മാരുടെ വലിയൊരു തലവേദന ഒഴിയുകയും ചെയ്തു.

ആദ്യപകുതിയിലെ വേഗത രണ്ടാം പകുതി തുടങ്ങിയപ്പോള്‍ ഇരുകൂട്ടര്‍ക്കുമുണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ കൊറിയ എതിരാളികളെ കളിക്കാന്‍ വിട്ട് ഒരു സമനിലയെപ്പറ്റി ചിന്തിക്കുന്നതായി പോലും തോന്നി. എന്നാല്‍ 65-ാം മിനുട്ടിലെ പെനാല്‍ട്ടി മത്സരത്തിന്റെ ഗതി മാറ്റി. യഥാര്‍ത്ഥത്തില്‍ കിം മിന്‍ വൂവിന്റേത് പന്ത് ക്ലിയര്‍ ചെയ്യാന്‍ വേണ്ടി മാത്രമുള്ള ചാലഞ്ച് ആയിരുന്നു. ക്ലാസന്റെ സാമര്‍ത്ഥ്യവും അതിനേക്കാള്‍ സ്വീഡന്റെ ഭാഗ്യവുമാണ് അത് പെനാല്‍ട്ടിയായി വിധിക്കപ്പെട്ടത്. പെനാല്‍ട്ടി സ്‌പോട്ടിലെ സമ്മര്‍ദം അതിജയിക്കാന്‍ ഗ്രാന്‍ക്വിസ്റ്റ് ഒന്നര പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലെ പരിചയ സമ്പത്ത് മുഴുവന്‍ ഉപയോഗപ്പെടുത്തിക്കാണണം. അത്ര കൂളായിരുന്നു ആ പ്ലേസിങ്. നിരവധി ആക്രമണങ്ങളുടെ മുനയൊടിച്ച 19-ാം നമ്പറുകാരന്‍ ഫുള്‍ബാക്ക് കിം മിന്‍ വൂ ആ പെനാല്‍ട്ടിക്ക് കാരണമായി എന്നതാണ് സങ്കടമായത്.

അവസാന ഘട്ടമായപ്പോള്‍ എല്ലാവരെയും സ്വന്തം ഹാഫിലേക്ക് വിളിച്ചാണ് സ്വീഡന്‍ പ്രതിരോധിച്ചത്. എന്നിട്ടും സുവര്‍ണാവസരങ്ങള്‍ കൊറിയക്ക് ലഭിച്ചിരുന്നു. പക്ഷേ, ഫിനിഷിങിലെ പോരായ്മയും ദൗര്‍ഭാഗ്യവും അവര്‍ക്ക് വിലങ്ങുതടിയായി. ഇതോടെ അവര്‍ ഏറെക്കുറെ പുറത്താവുകയും ചെയ്തു. മെക്‌സിക്കോയോട് തോല്‍വി വഴങ്ങിയെങ്കിലും ജര്‍മനിക്ക് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ വലിയ പ്രയാസമുണ്ടാവില്ലെന്ന തോന്നലാണ് സ്വീഡന്‍ – കൊറിയ മത്സരം എന്നിലുണ്ടാക്കിയത്. അതോ, ഇന്ന് പുറത്തെടുക്കാത്ത വല്ല വജ്രായുധവും സ്വീഡുകളുടെ കൈവശം ഉണ്ടായിരിക്കുമോ?

ചന്ദ്രിക വെബ് ഡെസ്‌ക്‌: