Connect with us

Sports

കൊറിയക്ക് ദൗര്‍ഭാഗ്യത്തിന്റെ മടക്ക ടിക്കറ്റ്‌

Published

on

മുഹമ്മദ് ഷാഫി

സ്വീഡന്‍ 1 – ദക്ഷിണ കൊറിയ 0

#SWEKOR

ഹോളണ്ടിന്റെ ചെലവിലാണ് സ്വീഡന്‍ ലോകകപ്പിന് ടിക്കറ്റ് നേടിയത്. യൂറോപ്യന്‍ യോഗ്യതാ മേഖലയിലെ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിനു പിന്നിലായി സ്വീഡനും ഹോളണ്ടും തുല്യപോയിന്റാണ് പങ്കിട്ടിരുന്നതെങ്കിലും ഗോള്‍ വ്യത്യാസം സ്വീഡുകള്‍ക്ക് തുണയായി. രസകരമായ യാഥാര്‍ത്ഥ്യം യോഗ്യതാ മത്സരങ്ങളില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും സ്വീഡന്‍ ഹോളണ്ടിനോട് തോല്‍ക്കുകയായിരുന്നു എന്നതാണ്. ഫുട്‌ബോളിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളെപ്പറ്റി സംസാരിക്കവെ ആര്‍യന്‍ റോബന്‍ ഇക്കാര്യം പിന്നീട് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യ 2018-ന് ഓറഞ്ചു വസന്തം നിഷേധിച്ച ടീം എന്ന അപ്രിയം സ്വീഡനോട് എനിക്ക് ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്നേയുണ്ട്. പ്ലേ ഓഫില്‍ ഇറ്റലിയുടെ കൂടി വഴിമുടക്കിയാണ് അവര്‍ വന്നത്. മാത്രവുമല്ല, ഒരിക്കല്‍ വിരമിച്ച സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും കോച്ച് യാനി ആന്റേഴ്‌സണ്‍ ചെവി കൊടുത്തതുമില്ല. ഇന്ന് ഗ്രൂപ്പ് എഫില്‍ അവര്‍ ദക്ഷിണ കൊറിയയെ നേരിടുമ്പോള്‍ എനിക്ക് ഏഷ്യന്‍ പക്ഷം പിടിക്കാന്‍ ഇതൊക്കെ മതിയായ കാരണങ്ങളായിരുന്നു.

പക്ഷേ, മത്സരം ഒരു ഘട്ടത്തില്‍പോലും ആകര്‍ഷകമായിരുന്നില്ല. ഇരു ഗോള്‍മുഖങ്ങളിലേക്കും തുടരെത്തുടരെ ആക്രമണങ്ങള്‍ നയിക്കപ്പെട്ടെങ്കിലും സ്വീഡന് തങ്ങള്‍ പിന്നിട്ട പാതകളെ സാധൂകരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരിക്കല്‍ക്കൂടി വി.എ.ആര്‍ റഫറിയുടെ തീരുമാനത്തെ റദ്ദ് ചെയ്തപ്പോള്‍ മത്സരത്തിലെ ഏക പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്ടന്‍ ആന്ദ്രേ ഗ്രാന്‍ക്വിസ്റ്റ് സ്വീഡന് ജയം സമ്മാനിച്ചു. കായബലത്തിലും പ്രതിരോധത്തിലും അവര്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ, മികവിന്റെ നാലയലത്തു പോലുമല്ലാഞ്ഞിട്ടും ദക്ഷിണ കൊറിയ ഒപ്പത്തിനൊപ്പം നിന്നു. കിട്ടിയ മികച്ച അവസരങ്ങളില്‍ ഏതെങ്കിലുമൊന്ന് വലയിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ എന്ന് തോന്നുന്നു.

ടോട്ടനം ഹോട്‌സ്പറിന്റെ ഹ്യൂങ് മിന്‍ സോനിനൊപ്പം തുടക്കത്തില്‍ എന്റെ ശ്രദ്ധ കവര്‍ന്നത് കൊറിയയുടെ ഇടതു വിങ്ബാക്ക് ആയി കളിച്ച ജൂ ഹൂ പാര്‍ക്ക് ആയിരുന്നു. ആദ്യ മിനുട്ടുകളില്‍ കൊറിയ നടത്തിയ ആക്രമങ്ങളിലെല്ലാം അയാള്‍ക്ക് പങ്കുണ്ടായിരുന്നു. എതിര്‍ ഗോള്‍മുഖം വരെ കടന്നുചെല്ലുന്ന അയാള്‍ സ്വീഡിഷ് മധ്യനിരക്കും ഡിഫന്‍സിനും തലവേദന സൃഷ്ടിച്ചു. പക്ഷേ, 28-ാം മിനുട്ടില്‍ ഒരു ഹൈബോളിനു വേണ്ടി ഉയര്‍ന്നുചാടിയ അയാളെ ഹാംസ്ട്രിങ് ചതിച്ചു. യൂറോപ്യന്‍മാരുടെ വലിയൊരു തലവേദന ഒഴിയുകയും ചെയ്തു.

ആദ്യപകുതിയിലെ വേഗത രണ്ടാം പകുതി തുടങ്ങിയപ്പോള്‍ ഇരുകൂട്ടര്‍ക്കുമുണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ കൊറിയ എതിരാളികളെ കളിക്കാന്‍ വിട്ട് ഒരു സമനിലയെപ്പറ്റി ചിന്തിക്കുന്നതായി പോലും തോന്നി. എന്നാല്‍ 65-ാം മിനുട്ടിലെ പെനാല്‍ട്ടി മത്സരത്തിന്റെ ഗതി മാറ്റി. യഥാര്‍ത്ഥത്തില്‍ കിം മിന്‍ വൂവിന്റേത് പന്ത് ക്ലിയര്‍ ചെയ്യാന്‍ വേണ്ടി മാത്രമുള്ള ചാലഞ്ച് ആയിരുന്നു. ക്ലാസന്റെ സാമര്‍ത്ഥ്യവും അതിനേക്കാള്‍ സ്വീഡന്റെ ഭാഗ്യവുമാണ് അത് പെനാല്‍ട്ടിയായി വിധിക്കപ്പെട്ടത്. പെനാല്‍ട്ടി സ്‌പോട്ടിലെ സമ്മര്‍ദം അതിജയിക്കാന്‍ ഗ്രാന്‍ക്വിസ്റ്റ് ഒന്നര പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലെ പരിചയ സമ്പത്ത് മുഴുവന്‍ ഉപയോഗപ്പെടുത്തിക്കാണണം. അത്ര കൂളായിരുന്നു ആ പ്ലേസിങ്. നിരവധി ആക്രമണങ്ങളുടെ മുനയൊടിച്ച 19-ാം നമ്പറുകാരന്‍ ഫുള്‍ബാക്ക് കിം മിന്‍ വൂ ആ പെനാല്‍ട്ടിക്ക് കാരണമായി എന്നതാണ് സങ്കടമായത്.

അവസാന ഘട്ടമായപ്പോള്‍ എല്ലാവരെയും സ്വന്തം ഹാഫിലേക്ക് വിളിച്ചാണ് സ്വീഡന്‍ പ്രതിരോധിച്ചത്. എന്നിട്ടും സുവര്‍ണാവസരങ്ങള്‍ കൊറിയക്ക് ലഭിച്ചിരുന്നു. പക്ഷേ, ഫിനിഷിങിലെ പോരായ്മയും ദൗര്‍ഭാഗ്യവും അവര്‍ക്ക് വിലങ്ങുതടിയായി. ഇതോടെ അവര്‍ ഏറെക്കുറെ പുറത്താവുകയും ചെയ്തു. മെക്‌സിക്കോയോട് തോല്‍വി വഴങ്ങിയെങ്കിലും ജര്‍മനിക്ക് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ വലിയ പ്രയാസമുണ്ടാവില്ലെന്ന തോന്നലാണ് സ്വീഡന്‍ – കൊറിയ മത്സരം എന്നിലുണ്ടാക്കിയത്. അതോ, ഇന്ന് പുറത്തെടുക്കാത്ത വല്ല വജ്രായുധവും സ്വീഡുകളുടെ കൈവശം ഉണ്ടായിരിക്കുമോ?

Football

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം പ്രീസീസൺ മത്സരത്തിന് ഇറങ്ങും

ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

Published

on

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തായ്ലാന്റിലെ തങ്ങളുടെ അവസാന പ്രീസീസൺ മത്സരത്തിന് ഇറങ്ങും. ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. അവസാന രണ്ട് പ്രീസീസൺ മത്സരങ്ങളും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്നും വിജയം തുടരാനാകും ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിനു ശേഷം ഡ്യൂറണ്ട് കപ്പിനായി കൊൽക്കത്തയിലേക്ക് യാത്ര തിരിക്കും.

അറീന ഹുവാ ഹിൻ ആകും മത്സരത്തിന് വേദിയാവുക. ഇതുവരെ പ്രീസീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് 2 എണ്ണത്തിൽ വിജയിക്കുകയും ഒന്ന് പരാജയപ്പെടുകയും ആയിരുന്നു.

Continue Reading

india

ഇന്ത്യ നാളെ മുതൽ ഇറങ്ങുന്നു

Published

on

വർധിത ആത്മവിശ്വാസത്തിലാണ് പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘമെത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ സംഘത്തലവൻ ഗഗൻ നരാംഗ്. ഇതിനകം രണ്ട് ബാച്ചുകളിലായി ഇന്ത്യൻ സംഘത്തിലെ ഭൂരിപക്ഷം പേരും ഇവിടെ എത്തിയിരിക്കുന്നു. ഷുട്ടിംഗ്, ബാഡ്മിൻറൺ,ഹോക്കി സംഘങ്ങൾ എത്തിയിട്ടുണ്ട്. എല്ലാവരും കഠിനമായ പരീശിലനത്തിലാണ്. ഗെയിംസ് വില്ലേജ് മനോഹരമാണ്. ആഗോളതലത്തിലെ മുഴുവൻ കായിക താരങ്ങളുമുണ്ട്. ഇന്ന് നടക്കുന്ന ഉദ്ഘാടന മാർച്ച് പാസ്റ്റിൽ കൂടുതൽ താരങ്ങൾ അണിനിരക്കും. വലിയ അനുഭവമായിരിക്കും സെൻ നദിക്കരയിലെ ഉദ്ഘാടനം.

21 പേർ ഉൾപ്പെടുന്ന ഇന്ത്യൻ ഷൂട്ടിംഗ് സംഘത്തെക്കുറിച്ച് പ്രതിപാദിക്കവെ മുൻ ഷൂട്ടർ കൂടിയായ ഗഗൻ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. ലണ്ടൻ ഒളിംപിക്സിൽ ഞങ്ങളെല്ലാം അതിമനോഹരമായാണ് ഫെർഫോം ചെയ്തത്. 2008 ൽ അഭിനവ് സ്വന്തമാക്കിയ സ്വർണം വലിയ അംഗീകാരമായിരുന്നു. ഇത്തവണ ധാരാളം മികച്ച ഷൂട്ടർമാരുണ്ട്.അവരിൽ നിന്ന് കൂടുതൽ മെഡലുകളാണ് പ്രതീക്ഷിക്കുന്നത്.
സമാപനചടങ്ങിലെ മാർച്ച് പാസ്റ്റിൽ ആരായിരിക്കും പതാക വഹിക്കുക എന്ന് തീരുമാനിച്ചിട്ടില്ല. ഗെയിംസിൽ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന താരമായിരിക്കും പതാകവാഹകൻ. ജാവലിൻ ത്രോ താരം നീരജ് ചോപ്രയിൽ നിന്നും ഇത്തവണയും സ്വർണം തന്നെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Continue Reading

india

സെൻ നദിയൊഴുകും, ലോക മനസുകളിലൂടെ

Published

on

ലോകം ഇത് വരെ കാണാത്ത കാഴ്ച്ചകൾക്കാവും പാരിസ് മഹാനഗരത്തിലൂടെ ഒഴുകുന്ന സെൻ നദിക്കര ഇന്ന് രാത്രി സാക്ഷ്യം വഹിക്കുക. മുപ്പത്തിമൂന്നാമത് ഒളിംപിക്സ് മഹാമാമാങ്കത്തിന് ഇന്ന് തുടക്കമാവുന്നത് കരയിലല്ല, സ്റ്റേഡിയത്തിലുമല്ല-നദിയിലാണ്….!! ഇന്ത്യൻ സമയം രാത്രി 11.30 മുതൽ മൂന്നര മണിക്കൂർ ദീർഘിക്കും അൽഭുത പാരീസ്. പാരീസ് നഗരമെന്നാൽ അത് സെൻ നദിയാണ്. കളകളാരവം മുഴക്കി ഒഴുകുന്ന സെൻ നദിക്ക് ചുറ്റുമാണ് നഗരം.

എട്ട് വർഷം മുമ്പ് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ പാരീസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ സംഘാടകരും പാരീസ് നഗരസഭയും തീരുമാനിച്ചതാണ് കര വിട്ട് വെള്ളത്തിലൊരു ഉദ്ഘാടനചടങ്ങ്. സാഹസികമായിരുന്നു അത്തരത്തിലൊരു തീരുമാനം. മാലിന്യമുക്തമല്ലാത്ത സെന്നിൽ ലോക കായിക താരങ്ങളെ അണിനിരത്തുമ്പോൾ അത് വിമർശിക്കപ്പെട്ടേക്കാം എന്ന സത്യം മുൻനിർത്തി നദി മാലിന്യമുക്തമാക്കി-പാരീസ് മേയർ തന്നെ നീന്താനിറങ്ങി. ഇന്ന് 206 രാജ്യങ്ങളിലെ കായിക താരങ്ങൾ അത്രയും ബോട്ടുകളിലായാണ് മാർച്ച് പാസ്റ്റിൽ അണിനിരക്കുക. സാധാരണ ഗതിയിൽ അക്ഷരമാലാക്രമത്തിൽ സ്റ്റേഡിയത്തിലേക്ക് ദേശിയ പതാകകളുമായാണ് താരങ്ങൾ വരാറെങ്കിൽ ഇന്ന് ബോട്ടുകളിലാണ് താരങ്ങളുടെ വരവ്.

ഓസ്ട്രിലസ് പാലത്തിന് അരികിൽ നിന്ന് ഈഫൽ ടവർ കടന്നാവും താരങ്ങൾ അണിനിരക്കുക. ആറ് കിലോമീറ്റർ നീളത്തിൽ ട്രോസാഡിറോ വരെ ദീർഘിക്കും ചടങ്ങുകൾ. ഫ്രഞ്ചുകാർക്ക് ഏറെ പ്രിയപ്പെട്ട ഗായകരായ സെലിന്നാ ദിയോൺ,ലേഡി ഗാഗ,അയ നകമുറ എന്നിവരുടെ ഗാനവിരുന്നാണ് ഉദ്ഘാടനചടങ്ങിലെ പ്രധാന ആകർഷണം. ദീപശിഖയുമായി വരുക സ്നുപ് ഡോഗ, സൽമ ഹയാക് എന്നിവരായിരിക്കും.ഉദ്ഘാടന ചടങ്ങുകളുടെ ടിക്കറ്റിന് വൻഡിമാൻഡാണ്. 90 യൂറോയിൽ തുടങ്ങി ഇപ്പോൾ 2,700 യൂറോ വരെയായിരിക്കുന്നു ടിക്കറ്റ് വില. മൂന്ന് ദിവസം മുമ്പ് വരെ 4000 ത്തോളം ടിക്കറ്റുകൾ വിൽപ്പനക്കുണ്ടായിരുന്നു. ഇപ്പോൾ ഒന്ന് പോലും ബാക്കിയില്ല.

Continue Reading

Trending