X

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം;മുസ്ലിംലീഗ് സമരത്തിലേക്ക്

മലപ്പുറം: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയെന്നും സര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞ് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടണമെന്നും മുസ്ലിംലീഗ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവമ്പര്‍ 21ന് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളിലും സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതിയംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ ക്രമാതീതമായ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രമല്ല, നിര്‍മാണ സാമഗ്രികള്‍ക്കും കുത്തനെ വിലകൂടി. ഇതോടെ നിര്‍മാണ മേഖലയും സ്തംഭിച്ചു. സാധാരണക്കാര്‍ക്ക് ജോലിയില്ലാത്ത അവസ്ഥ. അവര്‍ പട്ടിണിയിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അലസമനോഭാവമാണ് സര്‍ക്കാറിന്റേത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകാണിക്കുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി മുഖേന 6250 കോടി രൂപ ചെലവില്‍ പുതിയ തീരദേശ ഹൈവേ ഉണ്ടാക്കാനുള്ള പദ്ധതിയിലാണ് ഇടത് സര്‍ക്കാര്‍. തീരദേശത്ത് നിലവിലുള്ള പാത വീതി കൂട്ടി വിപുലീകരിച്ച് അതുതന്നെ തീരദേശ ഹൈവെയാക്കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കടല്‍ തീരത്തുനിന്നും അഞ്ഞൂറോളം മീറ്റര്‍ മാത്രം ദൂരപരിധിയിലുള്ള നിലവിലുള്ള പാത നിലനിര്‍ത്തികൊണ്ട് കടലിന്റേയും നിലവിലെ പാതയുടെയും ഇടയിലൂടെയാണ് പുതിയ തീരദേശ ഹൈവെ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. തീരദേശത്ത് താമസിക്കുന്ന പതിനായിങ്ങളെ കുടിയൊഴിപ്പിച്ചായിരിക്കും സര്‍ക്കാറിന്റെ പുതിയ പദ്ധതി. സമൂഹത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന പിന്നാക്കം നില്‍ക്കുന്നവരാണ് തീരദേശത്ത് വസിക്കുന്നവര്‍. അവരെ കുടിയൊഴിപ്പിച്ചുളള പദ്ധതികള്‍ വലിയ പ്രയാസം സൃഷ്ടിക്കും.

മത്സ്യ ലഭ്യതയുടെ കുറവുകാരണം തൊഴില്‍ രംഗത്ത് തന്നെ വലിയ രീതിയില്‍ പ്രതിസന്ധി നേരിടുന്ന തീരദേശത്തുകാരെ പുതിയ തീരദേശ ഹൈവെ കൂടുതല്‍ ദുരതിത്തിലേക്ക് തള്ളിവിടും. തീരദേശ ഹൈവേക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ദേശീയ പാതയുടെ മാതൃകയില്‍ മാന്യമായ നഷ്ടപരിഹാരം നല്‍കണമെന്നും തീരദേശ വാസികളോട് ചര്‍ച്ച ചെയ്ത് അവരുടെ കൂടി അനുവാദത്തോടെ മത്രമേ പാത അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രസംഗം നടത്തി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദു സമദ് സമദാനി എം.പി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി. എ മജീദ്, ഡോ. എം.കെ മുനീര്‍, സംസ്ഥാന ഭാരവാഹികളായ ടി.പി.എം സാഹിര്‍, സി.എ.എം.എ കരീം, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍. എ, അഡ്വ. എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ, ടി.എം സലീം, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.എം ഷാജി , സി.എച്ച് റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, ഷാഫി ചാലിയം ചര്‍ച്ചയില്‍ പങ്കെടുത്തു.

web desk 3: