X
    Categories: NewsViews

കൊട്ടിയൂര്‍ പീഡനം; റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും 3 ലക്ഷം പിഴയും

തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന്‍ ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കണ്ടെത്തി. 20 വര്‍ഷം കഠിന തടവും 3 ലക്ഷം പിഴയുമാണ് തലശ്ശേരി പോകസോ കോടതി ശിക്ഷ വിധിച്ചത്.

കേസിലെ മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതാണ് ആറു പേരെ വെറുതെ വിടാനിടയാക്കിയത്. ഗൂഢാലോചന, വ്യാജരേഖകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്. തലശ്ശേരി പോകസോ കോടതി ജഡ്ജി പിഎന്‍ വിനോദാണ് വിധി പറഞ്ഞത്.

കൊട്ടിയൂര്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരിയും കൊട്ടിയൂര്‍ ഐജെഎംഎച്ച്എസ്എസ് മാനേജറുമായിരുന്ന വയനാട് നടവയലിലെ ഫാ. റോബിന്‍ വടക്കുഞ്ചേരി (റോബിന്‍ മാത്യു-51)യായിരുന്നു കേസില്‍ ഒന്നാംപ്രതി. ബലാത്സംഗത്തിനും പോക്‌സോ വകുപ്പ് പ്രകാരവുമാണ് വൈദികന്റെ പേരില്‍ കേസ്. കേസില്‍ പ്രതികളായിരുന്ന മൂന്ന് പേരെ വിചാരണ നേരിടുന്നതില്‍ നിന്ന് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ഒന്നാംപ്രതി ഉല്‍പ്പെടെ ഏഴ് പ്രതികളാണ് വിചാരണ നേരിട്ടത്.

രണ്ടാം പ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ (54), ആറാംപ്രതി മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ കൊട്ടിയൂര്‍ നെല്ലിയാനിവീട്ടില്‍ ലിസ് മരിയ എന്ന എല്‍സി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ (48), എട്ടാംപ്രതി മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലെ സിസ്റ്റര്‍ കോട്ടയം പാലാ മീനച്ചില്‍ നന്തിക്കാട്ട് വീട്ടില്‍ ഒഫീലിയ (73), ഒന്‍പതാം പ്രതി കൊളവയല്‍ സെയ്ന്റ് ജോര്‍ജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട തേരകം ഹൗസില്‍ ഫാ. തോമസ് ജോസഫ് തേരകം (68), പത്താം പ്രതി വയനാട് ശിശുക്ഷേമസമിതി അംഗവും കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്‍ സിസ്റ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് വെറുതെ വിട്ടത്.

chandrika: