X

റഷ്യന്‍ ലോകകപ്പില്‍ ഇന്ന് വന്‍കരാ യുദ്ധങ്ങള്‍

കസാന്‍:അവസാനമായി ഒരു ലാറ്റിനമേരിക്കന്‍ ഗോള്‍ ലോകകപ്പില്‍ ഫ്രഞ്ച് വലയില്‍ വീണത് 1986ല്‍.. ഡിഗോ മറഡോണ തിളങ്ങിയ ആ ലോകകപ്പില്‍ ബ്രസീലിന്റെ കറിസിയയായിരുന്നു ആ ഗോള്‍ സ്വന്തമാക്കിയത്. അതിന് ശേഷം ഫ്രാന്‍സ് ലാറ്റിനമേരിക്കക്ക് വഴങ്ങിയിട്ടില്ല… ഇന്ന് ലയണല്‍ മെസ്സിയോ ഗോണ്‍സാലോ ഹ്വിഗിനോ അതോ മാര്‍ക്കസ് റോഹോയോ എവര്‍ ബനേഗയോ ആ റെക്കോര്‍ഡ് തിരുത്തുമോ-കാത്തിരിക്കുന്നു അര്‍ജന്റീനാആരാധകര്‍. 21-ാമത് ലോകകപ്പിന്റെ ആദ്യ നോക്കൗട്ട് പോരാട്ടത്തിന് ഇന്ന് തിരശ്ശീല ഉയരുന്നത് ഫ്രാന്‍സ്-അര്‍ജന്റീന കിടിലന്‍ പോരാട്ടത്തിലൂടെയാണ്. 90 മിനുട്ട് നിശ്ചിതസമയം. സമനില പാലിച്ചാല്‍30 മിനുട്ട് അധികസമയം. പിന്നെ ഷൂട്ടൗട്ട്-ഈ വഴിയാണ് നോക്കൗട്ട് സഞ്ചാരം. 90 മിനുട്ടില്‍ കാര്യങ്ങള്‍ തീരുന്ന മട്ടില്ല ഇന്ന്. അധികസമയത്തേക്കും പിന്നെ ഷൂട്ടൗട്ടിലേക്ക് കാര്യങ്ങള്‍ പോയാല്‍ അത്ഭുതപ്പെടാനില്ല. അതായത് ഗോള്‍ക്കീപ്പര്‍മാരായ ഫ്രാങ്കോ അര്‍മാനിക്കും ഹുഗോ ലോറിസിനുമായിരിക്കും അമിത ജോലിയെന്ന് സാരം.

പ്രാഥമിക റൗണ്ടില്‍ കണ്ട കുതിപ്പിന് ടീമുകള്‍ തയ്യാറാവില്ല. ജാഗ്രതയായിരിക്കും പ്രധാന മുദ്രാവാക്യം. കാരണം തോറ്റാല്‍ അവസരമില്ല. ടീം അവലോകനത്തില്‍ ഫ്രാന്‍സിനാണ് നേരിയ മുന്‍തൂക്കം. പക്ഷേ ഇത് ഫുട്‌ബോളാണ്. ഒരു സെക്കന്‍ഡ് മതി ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയാന്‍. കളിച്ച മൂന്ന് മല്‍സരങ്ങളില്‍ രണ്ടിലും വിജയം. ഡെന്മാര്‍ക്കിനെതിരെ സമനിലയും. ആധികാരികത പക്ഷേ ഈ മൂന്ന് കളിയിലും കണ്ടിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ ഫ്രഞ്ചുകാര്‍ തപ്പിത്തടയുകയായിരുന്നു. പെറുവിനെതിരായ മല്‍സരത്തിലും ജയത്തിനായി കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നു. ഡെന്മാര്‍ക്കിനെതിരായ ഫ്രാന്‍സിന്റെ പോരാട്ടമായിരുന്നു ഈ ലോകകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയും ബോറന്‍ മല്‍സരവും. എങ്കിലും മൂന്ന് മികച്ച മുന്‍നിരക്കാരുടെ സേവനം ടീമിനുണ്ട്. അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി സ്പാനിഷ് ലാലീഗയില്‍ ഗോള്‍ വേട്ട നടത്തുന്ന ആന്റോയ്ന്‍ഗ്രീസ്മാന്‍, ഫ്രഞ്ച് ലീഗിലെ പി.എസ്.ജിയുടെ ഗോളടിയന്ത്രമായ കെയ്‌ലിയന്‍ എംബാപ്പെ, പിന്നെ ഒലിവര്‍ ജിറൂഡും. മധ്യനിരയിലെ പോള്‍ പോഗ്ബയും എന്‍ഗോളോ കാന്റെയും കരുത്തരാണ്. റാഫേല്‍ വരാന്‍നയിക്കുന്ന പിന്‍നിരയും അനുഭവസമ്പത്തില്‍ ഒന്നാമന്മാരാണ്. ലോറിസിലെ ഗോള്‍ക്കീപ്പര്‍ മിടുക്കിന്റെ പര്യായവും. മെസ്സിയിലെ സൂപ്പര്‍ താരത്തിന് പക്ഷേ ഇതെല്ലാം ഭേദിക്കാന്‍ കഴിയും. അദ്ദേഹം ഫോമിലേക്കുയരണമെന്ന് മാത്രം. നൈജീരിയക്കെതിരായ മല്‍സരത്തിലെ തകര്‍പ്പന്‍ ഗോള്‍ വഴി മെസി കരുത്ത് തെളിയിച്ച് കഴിഞ്ഞു. ഡി മരിയ, ബനേഗ, റോഹോഎന്നിവരും ഫോമിലാണ്.

ടീം ലൈനപ്പില്‍ അര്‍ജന്റീന മാറ്റം വരുത്തില്ലെന്ന് ഇന്നലെ കോച്ച് സാംപോളി വ്യക്തമാക്കി കഴിഞ്ഞു. അതായത് പൗളോ ഡിബാലെ പുറത്ത്് തന്നെ. ഫ്രഞ്ച് ടീമിലും മാറ്റമുണ്ടാവില്ല. ബനേഗ ഇന്നലെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. പിറന്നാള്‍ മധുരം ടീമിന്റെ വിജയമായിരിക്കുമെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് രാജ്യത്തെ പരിശീലിപ്പിക്കുന്ന 80-ാമത് മല്‍സരമായിരിക്കുമിത്. അതും റെക്കോര്‍ഡാണ്. 98 ല്‍ രാജ്യത്തെ കിരീടത്തിലേക്ക്് നയിച്ച ലാമിറേ എന്ന പരിശീലന്‍ 79 തവണ ദേശീയ ടീമിനെ ഒരുക്കിയിരുന്നു. 98 ല്‍ ഫ്രാന്‍സ് കപ്പ് നേടുമ്പോള്‍ ലാമിറേ കോച്ചും ദെഷാംപ്‌സ് നായകനുമായിരുന്നു. ലോകം കാത്തിരിക്കുന്ന ഈ അങ്കം ഇന്ത്യന്‍ സമയം രാത്രി 7-30 നാണ്.

സാധ്യതാ ടീം: അര്‍ജന്റീന: ഫ്രാങ്കോ അര്‍മാനി (ഗോള്‍ക്കീപ്പര്‍),ഗബ്രിയേല്‍ മര്‍സാഡോ, നിക്കോളാസ് ഓട്ടോമെന്‍ഡി, മാര്‍ക്കോസ് റോഹോ, നിക്കോളാസ് ടാഗ്ലിഫിക്കോ, എവര്‍ ബനേഗ, ജാവിയര്‍ മഷ്‌ക്കരാനോ, എന്‍സോ പെരസ്, എയ്ഞ്ചല്‍ ഡി മരിയ, ലയണല്‍ മെസി, ഗോണ്‍സാലോ ഹിഗ്വിന്‍

ഫ്രാന്‍സ്: ഹുഗോ ലോറിസ് (ഗോള്‍ക്കീപ്പര്‍), ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വരാനെ, സാമുവല്‍ ഉമിതി,ലുക്കാസ് ഹെര്‍ണാണ്ടസ്, പോള്‍ പോഗ്ബ, നകാലോ കാണ്ടേ, കൈലിയന്‍ മാപ്പെ, അന്റോണിയോ ഗ്രിസ്മാന്‍, ഉസ്മാന്‍ ഡെബാലെ, ഒലിവര്‍ ജിറോര്‍ഡ്

ഉറുഗ്വേ-പോര്‍ച്ചുഗല്‍

ലോക ഫുട്‌ബോളിലെ മുന്ന് അതിപ്രശസ്തരായ മുന്‍നിരക്കാര്‍ ഇന്ന് മുഖാമുഖം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലൂയിസ് സുവാരസും പിന്നെ എഡിന്‍സന്‍കവാനിയും. 21-ാമത് ലോകകപ്പിലെ ഏറ്റവും സീനിയറായ രണ്ട് പരിശീലകരും ഇന്ന് മുഖാമുഖമുണ്ട്. ഓസ്‌കാര്‍ ടബരേസും ഫെര്‍ണാണ്ടോ സാന്‍ഡോസും. അത്യാവേശത്തിന്റെ പോരാട്ടവേദി സോച്ചിയിലെ ഫിഷ് സ്‌റ്റേഡിയവും. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുളള ഈ അങ്കക്കലിയില്‍ കണക്കുകള്‍ ഉറുഗ്വേക്കൊപ്പമാണ്. പ്രാഥമിക റൗണ്ടില്‍ കളിച്ച മൂന്ന് മല്‍സരങ്ങളിലും വിജയിച്ചവര്‍. ഒമ്പത് പോയിന്റാണ് സമ്പാദ്യം. പോര്‍ച്ചുഗല്‍ പക്ഷേ തപ്പിതടഞ്ഞു. സ്‌പെയിനുമായി സമനില, ഇറാനെയും മൊറോക്കോയെയും കഷ്ടിച്ചാണ് കീഴ്‌പ്പെടുത്തിയത്. പക്ഷേ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ക്രിസ്റ്റിയാനോ അത്തരം കണക്കുകളില്‍ താല്‍പ്പര്യമെടുത്തില്ല. ഉറുഗ്വേ ശക്തരാണെങ്കിലും മികച്ച ഫുട്‌ബോളിലുടെ അവരെ കീഴ്‌പ്പെടുത്തുമെന്നാണ് സി.ആര്‍-7 വ്യക്തമാക്കിയത്.

മുന്‍നിരയാണ് ഉറുഗ്വേയുടെ ശക്തി. സൂവാരസും കവാനിയും ഒരുമിക്കുന്നു. രണ്ട് പേരും തമ്മിലുളള കോമ്പിനേഷന്‍ അപകടകരവുമാണ്. സുവാരസ് ഇതിനകം രണ്ട്് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തിരിക്കുന്നു. ഈ ജോഡിയെ പിടിച്ചുകെട്ടുക എന്നതാണ് പെപ്പെ നയിക്കുന്ന പോര്‍ച്ചുഗല്‍ ഡിഫന്‍സിന്റെ പ്രധാന ജോലി. പക്ഷേ കഴിഞ്ഞ മല്‍സരങ്ങളില്‍-ഇറാനും മൊറോക്കോക്കുമെതിരെ പലവട്ടം പോര്‍ച്ചുഗല്‍ ഡിഫന്‍സ് പതറിയിരുന്നു. അവിടെയാണ് ലാറ്റിനമേരിക്കക്കാരുടെ പ്രതീക്ഷയും. ആതിഥേയരായ റഷ്യയെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ മൂന്ന് ഗോളിന് തകര്‍ത്തതിന്റെ ആത്മ വിശ്വസവും അവര്‍ക്കുണ്ട്.

നാല് ഗോള്‍ സ്‌ക്കോര്‍ ചെയ്ത ക്രിസ്റ്റിയാനോതന്നെ പോര്‍ച്ചുഗലിന്റെ വജ്രായുധം. യൂറോപ്യന്‍ ചാമ്പ്യന്മാരായി പോര്‍ച്ചുഗലിനെ മാറ്റിയ ക്രിസ്റ്റിയാനോയുടെ അവസാന ലോകകപ്പാണിത്. രാജ്യത്തിന് ഇത് വരെ ആര്‍ക്കും സമ്മാനിക്കാന്‍ കഴിയാത്ത ആ വലിയ കിരീടത്തിലേക്കുളള യാത്രയുടെ ആദ്യഘട്ടം പിന്നിട്ട അദ്ദേഹത്തെ കാത്തിരിക്കുന്നത് വലിയ കടമ്പകളാണ്. പക്ഷേ നാല് മല്‍സരങ്ങള്‍ ജയിച്ചാല്‍ ലോകകപ്പ് നേടിയില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. മല്‍സരം ഇന്ത്യന്‍ സമയം രാത്രി 11-30ന്.

സാധ്യതാ ടീം: ഉറുഗ്വേ: മുസലേര (ഗോള്‍ക്കീപ്പര്‍), മാര്‍ട്ടിന്‍ സെസാരസ്, ജോസ് മരിയ ഗിമിനസ്, ഡിയാഗോ ഗോഡിന്‍, ഡിയാഗോ ലക്‌സാറ്റ്, നാന്‍ഡസ്, മത്തിയാസ് വാസിനോ, ലുക്കാസ് ടോറേറ, ബെന്‍സാന്‍ഡര്‍, സുവാരസ്, എഡിന്‍സന്‍ കവാനി

പോര്‍ച്ചുഗല്‍: റൂയി പാട്രിഷ്യോ(ഗോള്‍ക്കീപ്പര്‍), സെഡ്രിക്, പെപ്പെ, ഹോസെ ഫോണ്‍ടെ, റാഫല്‍ ഗുരേരോ, വില്ല്യം, അഡ്രിയാന്‍ സില്‍വ, റെക്കാര്‍ഡോ ക്വാറസ്മ, ജോ മരിയോ, ഗോണ്‍സാലോ ഡ്വഡസ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

chandrika: