X

വരാണസിയില്‍ മോദി നേരിടുക പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ: ആവശ്യമെങ്കില്‍ ലോക്‌സഭാ സീറ്റുകള്‍ ത്യജിക്കാന്‍ എസ്.പി തയ്യാര്‍: അഖിലേഷ് യാദവ്

ആഗ്ര: ബി.ജെ.പിയെ തറപറ്റിക്കാന്‍ ആവശ്യമെങ്കില്‍ ലോക്‌സഭാ സീറ്റുകള്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇതിന് വേണ്ടി ബി.എസ്.പി, കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൗറയ് ഗ്രാമത്തിലെ മുന്‍പ്രധാനിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. 2019ല്‍ ബി.ജെ.പിയെ വീണ്ടും അധികാരത്തിലേറുന്നത് തടയിടുകയാണ് പ്രധാനമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെക്കുറിച്ച് എന്റെ പാര്‍ട്ടിക്ക് ആശങ്കകളില്ല. ബി.ജെ.പിക്ക് എതിരെയുള്ള എതിര്‍കക്ഷി സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. എല്ലാ സീറ്റുകളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. അതിന് കുറച്ചു സീറ്റുകള്‍ ത്യജികണമെങ്കില്‍ എന്റെ പാര്‍ട്ടി തയ്യാറാണ്. ബി.എസ്.പിയുമാണ് സഖ്യം തുടരും അതോടൊപ്പം ബി.ജെ.പിക്കെരിയുള്ള വിശാലസഖ്യമുണ്ടാകും അഖിലേഷ് പറഞ്ഞു.

അടുത്ത വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയില്‍ പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാവും മോദി നേരിടേണ്ടി വരികയെന്ന് നേരത്തെ വ്യക്തമാക്കിയ അഖിലേഷ് പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി യുപിയിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലെ പരാജയത്തോടെ മോദിക്കും അമിത് ഷാക്കും മനസ്സിലാക്കിയിട്ടുണ്ടാവുമെന്നും പറഞ്ഞു.

അതേസമയം അഖിലേഷിന്റെ പ്രസ്താവനയോട്‌ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് ഇനിയും സമയമുള്ളതിനാല്‍ എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതിപക്ഷ വിശാലസഖ്യത്തിനാവും കോണ്‍ഗ്രസ് ഒരുങ്ങുക. എന്നാല്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നത് വരും തെരഞ്ഞടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവും.

chandrika: