X
    Categories: CultureNewsViews

സംഝോത എക്‌സ്പ്രസ് സ്‌ഫോടനം: അസിമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു

ഹരിയാന: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ അസിമാനന്ദ ഉള്‍പ്പടെ നാല് പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു. ഗൂഢാലോചന ഉള്‍പ്പടെ ഇവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ആക്രമണം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

2007 ഫെബ്രുവരി 18നു ലാഹോറിനും ഡല്‍ഹിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിലാണ് സ്‌ഫോടനം നടത്തിയത്. ഹരിയാനയിലെ പാനിപഠിനടുത്ത് വച്ചുണ്ടായ സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും പാക് പൗരന്മാരായിരുന്നു.

കേസില്‍ 2010ല്‍ അസിമാനന്ദ ഉള്‍പ്പെടെയുള്ളവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ അസിമാനന്ദ്ക്ക് പുറമേ ഹിന്ദുസംഘടനാപ്രവര്‍ത്തകരായ സുനില്‍ ജോഷി, രാമചന്ദ്ര കല്‍സാംഗാര, സന്ദീപ് ഡാങ്കെ, ലോകേഷ് ശര്‍മാനന്ദ്, കമാല്‍ ചൗഹാന്‍ എന്നിവര്‍ പങ്കാളികളാണെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിരുന്നത്.ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ നാല് പേരെ മാത്രമാണ് പിടികൂടാനായത്. മുഖ്യ സൂത്രധാരനായ സുനില്‍ ജോഷി 2007ല്‍ കൊല്ലപ്പെട്ടു. മൂന്ന് പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: