X

ശശി തരൂര്‍ പാണക്കാട് സന്ദര്‍ശിച്ചു

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പാണക്കാട് സന്ദര്‍ശിച്ചു. ഇന്നു രാവിലെ എട്ടര മണിയോടെയാണ് തരൂര്‍ പാണക്കാട്ടെത്തിയത്. ഒരു മണിക്കൂറോളം ചിലവഴിച്ച അദ്ദേഹം നേതാക്കളുമായി കൂടികാഴ്ച നടത്തി. പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. പാണക്കാട് എത്തുന്നത് പുതിയ കാര്യമല്ലെന്നും പലഘട്ടങ്ങളില്‍ ഇവിടെയെത്തുകയും നേതാക്കളുമായി കൂടികാഴ്ച നടത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്്ലിം ലീഗുമായി ദീര്‍ഘ കാല ബന്ധമാണ്. പല തെരഞ്ഞെടുപ്പുകളിലും മുസ്്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. എന്റെ സന്ദര്‍ശനം ചിലര്‍ വിഭാഗീയതയായി ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് ഒരു ഗ്രൂപ്പുണ്ടാക്കാനും താല്പര്യമില്ല. ഒരു ഗ്രൂപ്പും കോണ്‍ഗ്രസ്സില്‍ വേണ്ട. യുണൈറ്റഡ് കോണ്‍ഗ്രസ് മതിയെന്നാണ് എന്റെ അഭിപ്രായമെന്നും തരൂര്‍ കൂട്ടിചേര്‍ത്തു. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്്ലം ലീഗ് നടത്തുന്ന സൗഹാര്‍ദ സംഗമം മികച്ച പരിപാടിയാണ്. ആ പരിപാടിക്ക് ഹൃദയം തൊട്ട അഭിനന്ദനമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

തരൂരുമായി ദീര്‍ഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദര്‍ശനം മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാടുമായുള്ള ബന്ധം അദ്ദേഹം കേരളത്തില്‍ വന്നത് മുതല്‍ തുടങ്ങിയതാണ്. ഹൈദലരി തങ്ങളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. രാഷ്ട്രീയത്തില്‍ അദ്ദേഹം നല്ലൊരു കാമ്പയിനറാണ്. തിരുവനന്തപുരത്തു നിന്നും മത്സരിച്ച് രണ്ടു തവണ എം.പിയായ അദ്ദേഹം ഇപ്പോഴെന്നല്ല എപ്പോഴും സംസ്ഥാന രഷ്ട്രീയത്തില്‍ സജീവമാണെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. തരൂരിന്റേത് സൗഹൃദ സന്ദര്‍ശനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. മറ്റു പാര്‍ട്ടികളുടെ ആഭ്യന്തര വിഷയം നമ്മള്‍ സംസാരിക്കേണ്ടതില്ല. യു.ഡി.എഫിന്റെ സാധ്യതയും പൊതു രാഷ്ട്രീയ കാര്യങ്ങളുമാണ് ചര്‍ച്ചയില്‍ വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ്, പി.എം.എ സലാം, എം.വി രാഘവന്‍ എം.പി, പ്രഫ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, വി.പി അഹമ്മദ് സാജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.

 

web desk 3: