X

വെട്ടി മാറ്റിയാല്‍ മായ്ക്കാനാവില്ല ആ 387 പേരുകള്‍

പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍

വെട്ടി മാറ്റിയാല്‍ മായ്ക്കാനാവില്ല ആ 387 പേരുകള്‍..
മുസ്ലിം സംസ്‌കൃതിയും ചരിത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും തേച്ച് മായ്ച്ച് കളയാനുള്ള ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ ശ്രമം ഒടുവില്‍ സ്വാതന്ത്ര്യ സമര സേനാനികളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലി മുസ്‌ലിയാര്‍ തുടങ്ങിയ 387 മാപ്പിളമാരുടെ പേരുകള്‍ രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് വെട്ടി നീക്കുന്നതില്‍ വരെ എത്തിയിരിക്കുന്നു.ചരിത്രമുറങ്ങുന്ന അലിഗഡ് നഗരത്തിന്റെ പേര് മാറ്റിയ അതേ സമയത്ത് തന്നെയാണ് ഈ നീക്കവും നടക്കുന്നത്.
ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പോരാട്ടങ്ങള്‍ക്ക് ഖിലാഫത്ത് പ്രസ്ഥാനത്തേക്കാള്‍ പഴക്കമുണ്ട്.ജന്മികളുടെ കീഴില്‍ അടിമകളായി ജീവിച്ചു പോന്ന കര്‍ഷകര്‍ക്ക് കൃഷി ഭൂമിയില്‍ അവകാശമില്ലാതിരുന്ന കാലം! വിയര്‍പ്പൊഴുക്കി വിളവെടുക്കുന്ന സ്വന്തം അദ്ധ്വാന ഫലത്തിന്റെ ഏറിയ പങ്കും ഇടനിലക്കാരും ജന്മികളും പങ്കിട്ടെടുത്തു, കുമ്പിളില്‍ കഞ്ഞി വിളമ്പി നിലത്ത് കുനിഞ്ഞിരുന്ന് കുടിക്കേണ്ടി വരുന്ന മൃഗ തുല്യമായ ജീവിത സാഹചര്യം, ബ്രിട്ടീഷ് ഒത്താശയോടെ കള്ളക്കേസുകള്‍ ചുമത്തപ്പെടാവുന്ന അവസ്ഥ !!.. ഇതൊക്കെയാണ് 19 ആം നൂറ്റാണ്ടിലെ മലബാര്‍.
ഈ മനുഷ്യര്‍ ജാതിയും മതവും നോക്കാതെ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിന്റെ ചരിത ചിത്രങ്ങളാണ് ഒറ്റയടിക്ക് ഫാഷിസ്റ്റുകള്‍ റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഒരേ സമയം ജന്മികളും ബ്രിട്ടീഷ് അധികാരികളും ഈ ജനതയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ 50 ലേറെ തവണയാണ് അവര്‍ 1850 നും 1921 നും ഇടയില്‍ പോരാട്ടത്തിനിറങ്ങിയത്.ഖിലാഫത്ത് സമരം നടന്നാലും ഇല്ലെങ്കിലും മലബാറിലെ സവിശേഷ സാഹചര്യത്തില്‍ ഈ പോരാട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുമായിരുന്നു. 1894 ല്‍ സ്വന്തം പിതാവിനെ മണ്ണാര്‍ക്കാട് പടയെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ നാട് കടത്തിയപ്പോള്‍ വാരിയന്‍ കുന്നത്തിന്റെ മനസ്സിലും തുടി കൊട്ടി നിന്നത് ഈ തുടര്‍ പോരാട്ടങ്ങളുടെ മാപ്പിള ഇശലുകള്‍ ആയിരുന്നു. അദ്ദേഹത്തെ ബോംബെയിലേക്കും മക്കയിലേക്കും നാട് കടത്തുമ്പോള്‍ ദേശീയ തലത്തില്‍ പോലും സമരം ശക്തി പ്രാപിച്ചിട്ടില്ല.
മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയെ പോലുള്ളവരും പറമ്പോട്ട് അച്യുത മേനോന്‍,മാധവ മേനോന്‍, ഗോപാല മേനോന്‍ തുടങ്ങി എത്രയെത്ര പേരാണ് ഈ സമരത്തില്‍ തോളോട് ചേര്‍ന്ന് നിന്നത്? സമരക്കാരുടെ ആവശ്യം നാടിന്റെ മോചനമായിരുന്നു എന്ന് മനസ്സിലാക്കിയ മനുഷ്യരായിരുന്നു അവര്‍. കമ്പളത്ത് ഗോവിന്ദന്‍ നായരെ പോലുള്ളവര്‍ മാപ്പിളപ്പാട്ടുകള്‍ രചിച്ചു കൊണ്ട് ആ ചരിത്രത്തെ ഏറ്റുപാടിയിട്ടുണ്ട് മത സൗഹാര്‍ദ്ദം പൂത്തുലഞ്ഞ മലബാറില്‍.ആ പാട്ടു കേട്ട് ഹിച്ച് കോക്ക് സായിപ്പിന്റെ പ്രതിമ തകര്‍ക്കാന്‍ ഓടിയെത്തിയ മാപ്പിളമാരുടെ ചരിത്രമുണ്ട് ഈ നാടിന്.
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു മുസ്ലിം മൈത്രിയുടെ വക്താവായിരുന്നു എന്നതിന്റെ തെളിവാണ് മാപ്പിള അധികാരി ചേക്കുട്ടിയുടെ ശിരസ്സ് കുന്തത്തില്‍ കോര്‍ത്ത് കൊണ്ട് ഒറ്റുകാര്‍ക്കെതിരെ മഞ്ചേരിയില്‍ നടത്തിയ പ്രസംഗം. തന്റെ പോരാട്ടം ബ്രിട്ടീഷുകാര്‍ക്കും അവരുടെ കൂട്ടുകക്ഷികള്‍ക്കും എതിരെയാണ്, അതില്‍ മതം നോക്കുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹിന്ദുക്കളെ ദ്രോഹിക്കാന്‍ പാടില്ലെന്ന് മാപ്പിളമാരെ അദ്ദേഹം താക്കീത് ചെയ്തു. സമരത്തിന്റെ മറവില്‍ ഹിന്ദുക്കള്‍ക്കെതിരെ അന്യായം കാണിച്ചാല്‍ അവരെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു. ഹിന്ദു മുസ്ലിംകള്‍ സഹോദരങ്ങള്‍ ആണെന്ന് ആണയിട്ടു . പുല്ലൂരിലെ നമ്പൂതിരി ബാങ്ക് കൊള്ളയടിച്ച മാപ്പിളമാരെ തൊണ്ടി സഹിതം പിടികൂടി പരസ്യമായി ശിക്ഷിച്ച് ബാങ്കുടമയ്ക്ക് സ്വത്ത് തിരികെ നല്‍കി. മേലാറ്റൂര്‍ ജന്മികള്‍ക്ക് സംരക്ഷണം നല്‍കി, മാപ്പിള ജന്മി മന്നാടി മൊയ്തീനെ പിടികൂടി.. ഇവയൊക്കെയും തെളിയിക്കുന്നത് ബ്രിട്ടീഷുകാരോടുള്ള വിധേയത്വം മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രകോപനത്തിന്റെ കാരണം എന്നാണ്.

വാരിയന്‍കുന്നത്തിനെ വെടി വെച്ച് കൊന്നവര്‍ അദ്ദേഹത്തെയും 6 മാസത്തെ അദ്ദേഹത്തിന്റെ ഫയലുകളും മണ്ണെണ്ണ ഒഴിച്ചു കത്തിച്ചത് പോലെ ഇപ്പോള്‍ സംഘ് പരിവാര്‍ അദ്ദേഹത്തിന്റെ ചരിത്രം കത്തിച്ചു കളയാന്‍ ശ്രമിക്കുകയാണ്. പക്ഷേ കാലാതിവര്‍ത്തിയായി അദ്ദേഹത്തിന്റെയും അനുയായികളുടെയും ഓര്‍മ്മകള്‍ ഒരാള്‍ക്കും മായ്ക്കാന്‍ കഴിയാതെ ചരിത്രത്തോട് നീതി പുലര്‍ത്തുന്ന മതേതര സമൂഹം നില നിര്‍ത്തുക തന്നെ ചെയ്യും!

web desk 1: