X

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ; അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ്

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് ബോബ്‌ഡെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് ശിക്ഷ വിധിച്ച് സുപ്രിം കോടതി. ഒരു രൂപ പിഴയൊടുക്കണം എന്നാണ് ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

ഓഗസ്റ്റ് 25നാണ് കേസില്‍ വാദം കേട്ട ശേഷം ബി.ആര്‍ ഗവായ്, കൃഷ്ണ മുറാരി എന്നിവര്‍ കൂടി അംഗങ്ങളായ ബഞ്ച് വിധി പറയാനായി മാറ്റിയിരുന്നത്. നേരത്തെ, പരാമര്‍ശങ്ങളില്‍ കോടതി ഭൂഷണോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും അദ്ദേഹം അതിനു തയ്യാറായിരുന്നില്ല. ഉത്തമബോധ്യത്തോടെ പറഞ്ഞ വാക്കുകളാണ് അത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ലോക്ക്‌ലൗണ്‍ കാലത്ത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ മാസ്‌കും ഹെല്‍മറ്റുമില്ലാതെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരുന്നതിനെ കുറിച്ചും ആറു വര്‍ഷത്തെ നാലു ചീഫ് ജസ്റ്റിസുമാരെ കുറിച്ചുമായിരുന്നു ഭൂഷണിന്റെ ട്വീറ്റ്.

പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം തടവിനു പിറമേ, മൂന്നു വര്‍ഷത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നത് ആലോചിക്കുമെന്നും കോടതി വ്യക്തമാക്കി. സെപ്തംബര്‍ 15ന് അകം പിഴയൊടുക്കണം എന്നാണ് നിര്‍ദ്ദേശം. നേരത്തെ, കേസില്‍ ഭൂഷണെ ശിക്ഷിക്കേണ്ടതില്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സ്വീകരിച്ചിരുന്നത്.

Test User: