X

സിപിഎം ജാഥയ്ക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ്; ഡിഡിഇക്ക് പരാതി നല്‍കി കോണ്‍ഗ്രസ്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ്. കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡിഡിഇ ക്ക് പരാതി നല്‍കി. സ്‌കൂള്‍ ബസ് രാഷ്ട്രീയ പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. സ്‌കൂള്‍ ബസ് വിട്ടുനല്‍കിയ കാര്യത്തില്‍ പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

 

ജാഥയ്ക്ക് സ്‌കൂള്‍ ബസ് വിട്ടുകൊടുത്തതിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളിലും രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണോ പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കുക എന്ന കാര്യത്തിലുള്ള ക്യാപ്‌സ്യൂള്‍ അറിഞ്ഞാല്‍ കൊള്ളാം. തുടര്‍ഭരണം ലഭിച്ചത് കൊണ്ട് എന്ത് തോന്ന്യാസവും ആവാം എന്ന് കരുതരുത്’ – കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി സിദ്ധിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ടി സിദ്ധിഖിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

പേരാമ്ബ്രയില്‍ നടന്ന സി പി എം സമ്മേളനത്തിന് മുതുകാട് നിന്നും ആളെ കൊണ്ടുവരാന്‍ ഉപയോഗിച്ചത് സര്‍ക്കാര്‍ സ്‌കൂള്‍ ബസ്. ഇത് കോണ്‍ഗ്രസ് ചെയ്തിരുന്നുവെങ്കില്‍ സിപിഎമ്മിന്റെ നിലപാടും ബഹളവും എന്തായിരിക്കും എന്ന് ഊഹിച്ചാല്‍ മതി ഇതിന്റെ സീരിയസ്‌നസ് പിടി കിട്ടാന്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണോ പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കുക എന്ന കാര്യത്തിലുള്ള ക്യാപ്‌സ്യൂള്‍ അറിഞ്ഞാല്‍ കൊള്ളാം… തുടര്‍ഭരണം ലഭിച്ചത് കൊണ്ട് എന്ത് തോന്ന്യാസവും ആവാം എന്ന് കരുതരുത് എന്ന് പറഞ്ഞ ഗോവിന്ദന്‍ മാഷിന്റെ ഫോട്ടോയും വച്ചാണു സര്‍ക്കാര്‍ സ്‌കൂള്‍ ബസ് പാര്‍ട്ടി പരിപാടിക്ക് ആളെ കൊണ്ട് പോകാന്‍ ഉപയോഗിച്ചത് എന്നത് കൂടി ചേര്‍ത്ത് വായിക്കണം.

 

webdesk14: