X

ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം; ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തല്‍

കൊച്ചി: സിനിമാ നിര്‍മ്മാതാവില്‍ നിന്നും കോഴ വാങ്ങിയ സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തല്‍. ജഡ്ജിക്ക് നല്‍കാനെന്ന പേരിലാണ് ഇയാള്‍ കോഴ വാങ്ങിയത്. മൂന്നു ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ വന്‍തോതില്‍ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി.

ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ വാങ്ങിയതായാണ് കണ്ടെത്തിയത്. മറ്റു ജഡ്ജിമാരുടെ പേരില്‍ 25 ലക്ഷവും രണ്ടു ലക്ഷം രൂപ വീതവും വാങ്ങി. ജസ്റ്റിസുമാരായ പി വി കുഞ്ഞികൃഷ്ണന്‍, മുഹമ്മദ് മുഷ്താഖ്, സിയാദ് റഹ്മാന്‍ എന്നിവരുടെ പേരിലാണ് അഭിഭാഷകന്‍ കോഴ വാങ്ങിയത്. തെളിവുകള്‍ സഹിതം അഭിഭാഷകര്‍ തന്നെയാണ് ഇദ്ദേഹത്തിനെതിരെ ഹൈക്കോടതി വിജിലന്‍സിന് മൊഴി നല്‍കിയത്.

അഭിഭാഷകനെതിരെ അഡ്വക്കേറ്റ്‌സ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വിജിലന്‍സ് നിര്‍ദേശിച്ചു. സിനിമാ നിര്‍മ്മാതാവിന് പുറമേ, നിരവധി കക്ഷികളില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം പൊലീസ് അഭിഭാഷകനെതിരെ അന്വേഷണം നടത്തി വരികയാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ട് അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. സാക്ഷികളില്‍ നിന്നും കമ്മീഷണര്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കം കമ്മീഷണറുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും.

webdesk13: