X

ലൈംഗിക അതിക്രമക്കേസ്; പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ലൈംഗികാതിക്രമ കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമാണ് പ്രജ്ജ്വല്‍ രേവണ്ണ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍, പ്രജ്ജ്വല്‍ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷന്‍ പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

ഏപ്രില്‍ 28ന് ഹോളനര്‍സിപൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രജ്ജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്. എന്നാല്‍, കേസെടുക്കുന്നതിനു മുന്‍പേ രാജ്യം വിട്ട പ്രജ്ജ്വല്‍ ഇപ്പോള്‍ ജര്‍മ്മനിയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമന്‍സയച്ചിരുന്നു. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

പ്രജ്ജ്വലിനെ കഴിഞ്ഞ ദിവസം ജെഡിഎസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായിരുന്നു പ്രജ്ജ്വലിന്റെ വീഡിയോ വിവാദം.

അന്വേഷണം തീരും വരെ പ്രജ്ജ്വലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് ഹുബ്ബള്ളിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്. എസ്ഐടി അന്വേഷണത്തെയും ജെഡിഎസ് സ്വാഗതം ചെയ്തു. അതേസമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കര്‍ണാടക ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പ്രജ്വലിനെതിരായ പരാതി ദേശീയ തലത്തില്‍ ബിജെപിയെ കൂടി പ്രതിരോധത്തിലാക്കിയതോടെ ഘടക കക്ഷി നേതാവിനെ അമിത് ഷാ തള്ളിപ്പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബിജെപിയെ ചോദ്യം ചെയ്യുന്നതിന് പകരം സ്വന്തം സര്‍ക്കാര്‍ ഇത്രയും നാള്‍ എന്ത് ചെയ്യുകയായിരുന്നു എന്നാണ് രാഹുലും പ്രിയങ്കയും ചോദിക്കേണ്ടത് എന്ന് അമിത് ഷാ പറഞ്ഞിരുന്നു.

 

webdesk13: