X

‘മാപ്പപേക്ഷ’ പദപ്രയോഗം: അഭിപ്രായം തേടി നിയമസഭ ഭാഷാസമിതി

‘മാപ്പപേക്ഷ’ പദപ്രയോഗം തുടരണോ? ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനോടും നിയമവകുപ്പിനോടും അഭിപ്രായം തേടി നിയമസഭ ഔദ്യോഗിക ഭാഷ സമിതി. മാപ്പപേക്ഷ എന്ന പദം പൗരന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പദമായതിനാല്‍ മാപ്പപേക്ഷ എന്ന പദവും കാഴ്ചപാടും ഒഴിവാക്കണമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

ഏതെല്ലാം വകുപ്പുകളിലാണ് മാപ്പപേക്ഷ നിലവിലുള്ളത് എന്ന വിവരം അറിയിക്കാന്‍ സെക്രട്ടറിയേറ്റിലെ വകുപ്പുളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭ്യമായാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ: ആശ തോമസ് ഐ എ എസ്. ന്റെ ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങി നിരവധി ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ സര്‍ക്കാറിന് മാപ്പപേക്ഷയും നല്‍കണമെന്നാണ് നിയമം

ജനാധിപത്യ രാജ്യത്ത് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ കാലതാമസം വരുത്തുന്ന പൗരന്‍ ഭരണകൂടത്തോട് മാപ്പപേക്ഷിക്കണമെന്നത് പ്രാകൃതവും നാടുവാഴി കോളോണിയല്‍ ഭരണത്തെ ഓര്‍മ്മപ്പെടുത്തുന്നതുമാണെന്നും കലക്ടര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാപ്പപേക്ഷ സ്വീകരിക്കാനോ മാപ്പ് നല്‍കാനോ ഭരണഘടനാപരമായി അവകാശമില്ല. ജുഡീഷ്യറിക്കും പ്രസിഡന്റിനും മാത്രമാണ് അത്തരം അധികാരമുള്ളതെന്നുമാണ് പരാതി.

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളോട് മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നത് ജനാധിപത്യവിരുദ്ധവും പൗരന്റെ ആത്മാഭിമാനവും വ്യക്തിത്വവും ചോദ്യചെയ്യുന്നതിന് തുല്ല്യവുമാണ്. ‘മാപ്പപേക്ഷ’ക്ക് പകരം മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനാവശ്യമായ പുതിയ പദങ്ങള്‍ വികസിപ്പിക്കുകയും ആ പദം ഉപയോഗിക്കാനുള്ള സാഹചര്യവുമാണ് ഉണ്ടാവേണ്ടത്. ഔദ്യോഗിക ഭാഷ സമിതി ചൂണ്ടിക്കാട്ടി.

web desk 3: