X

ഷംന തസ്നീമിന്റെ നീതിക്കായി പോരാടാന്‍ ഇനി പിതാവില്ല; ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂട്ടി മരിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥിനി ഷംന തസ്നീമിന്റെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി കെ എ അബൂട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി മസ്‌കത്തിലെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് അബൂട്ടിക്ക് ഹൃദയാഘാതം ഉണ്ടായത്. രണ്ടാഴ്ച മുമ്പാണ് വിസ പുതുക്കുന്നതിനായി അബൂട്ടി മസ്‌ക്കറ്റില്‍ എത്തിയത്. സുഹൃത്തുക്കള്‍ ആസ്പത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല.

2016 ജൂലെ 18ന് കളമശ്ശേരി മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഷംന ചികിത്സാ പിഴവ് മൂലം മരണപ്പെട്ടിരുന്നു. പനിയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിച്ച ഷംനയുടെ മരണം മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവിച്ചത്.

മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പിതാവ് അബൂട്ടി നിയമ പോരാട്ടത്തിലായിരുന്നു.

മരണത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാരെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതൊഴിച്ചാല്‍ മറ്റ് നടപടികള്‍ ഒന്നു ഉണ്ടായില്ല. ഇതിനെതിരെ കോടതിയിലും മനുഷ്യാവകാശ കമ്മീഷനേയും അടക്കം സമീപിച്ച് നിയമപോരാട്ടം തുടരുകയായിരുന്നു അബൂട്ടി. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ നിയമപോരാട്ടം പൂര്‍ത്തിയാകും മുമ്പെയായിരുന്നു അബൂട്ടിയുടെ മരണം.

മസ്‌കത്തില്‍ നിന്ന് അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാന്‍ ഇരിക്കെയായിരുന്നു മരണം.

chandrika: