X

പൂജ പഠിക്കാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശാന്തിക്കാരന് 111 വര്‍ഷം തടവ്

പൂജ പഠിക്കാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശാന്തിക്കാരന് 111 വര്‍ഷം തടവ്. ചേര്‍ത്തല തുറവൂര്‍ പാണാവള്ളി പൂച്ചാക്കല്‍ വൈറ്റിലശേരി രാജേഷിനെ(42)യാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 6.25 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.2020 ഡിസംബര്‍ 30ന് പൂച്ചാക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ വിധി.

മണപ്പുറത്തിനടുത്തെ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു രാജേഷ്. പൂജാവിധി പഠിക്കാനെത്തിയ കുട്ടിയെ ശാന്തിമഠത്തില്‍വച്ച് രാത്രി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

പുലര്‍ച്ചെയുള്ള പൂജയ്ക്ക് സഹായിക്കാനെന്ന വ്യാജേന കുട്ടിയുടെ അച്ഛന്റെ അനുവാദത്തോടെ പത്തുവയസുകാരനെയും ആറ് വയസുള്ള മറ്റൊരു കുട്ടിയെയും രാത്രി ശാന്തിമഠത്തില്‍ താമസിപ്പിച്ചു. രാത്രിയില്‍ നഗ്‌നനായി എത്തി രാജേഷ് ഉറങ്ങിക്കിടന്ന പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

അതിനിടെ ഉറക്കമുണര്‍ന്ന കുട്ടി എതിര്‍ത്തതോടെ പ്രതി കുട്ടിയുടെ നെഞ്ചിനടിക്കുകയും ചുണ്ടില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ആറുവയസുകാരനെ മൂത്രമൊഴിപ്പിച്ച് കിടത്താനെത്തിയ അച്ഛനാണ് കരഞ്ഞുകൊണ്ടിരുന്ന പത്തുവയസുകാരനെ കണ്ടത്. തുടര്‍ന്ന് പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ 23 സാക്ഷികളെയും വിസ്തരിച്ചു. കേസില്‍ ഏറെ നിര്‍ണായകമായത് ആറുവയസുകാരന്റെ മൊഴിയായിരുന്നു. രജിസ്റ്റര്‍ ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ ആറുവര്‍ഷം കഠിനതടവ് അധികമായി അനുഭവിക്കണം. ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി സ്ഥാപിച്ചശേഷം വിധിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.

webdesk13: