X

‘ഹാദിയയുടെ പ്രതികരണത്തില്‍ സന്തോഷം, ഒരുമിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’; ‘ചന്ദ്രികയോട്’ മനസ്സുതുറന്ന് ഷെഫിന്‍ ജെഹാന്‍

ഹാദിയ കേസില്‍ മനസ്സുതുറന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍. ഹാദിയയും താനും ഒരുമിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നാളെ ഹാദിയയെ നേരിട്ട് ഹാജരാക്കാനിരിക്കുന്ന വേളയിലാണ് ഷെഫിന്റെ പ്രതികരണം. നാളെ വൈകുന്നേരം മൂന്നിന് തുറന്ന കോടതിയില്‍ ഹാദിയയെ സുപ്രീംകോടതി കേള്‍ക്കും.

ഹാദിയയെ നാളെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുകയാണ് ഷെഫിന്‍ ജഹാന്‍. ഡല്‍ഹിയിലേക്ക് പോകുന്നതിനായി ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹാദിയ നടത്തിയ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ പറഞ്ഞു. ഹാദിയ അങ്ങേയറ്റം സുരക്ഷയോടെയാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഹാദിയയുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ലെന്നും മുംബെയില്‍ വെച്ച് ഷെഫിന്‍ ‘ചന്ദ്രിക’യോട് പറഞ്ഞു. കോടതിയില്‍വെച്ച് ഹാദിയയെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നീതി ലഭിക്കുമെന്നും താനും ഹാദിയയും ഒരുമിക്കുമെന്നും തന്നെയാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും വ്യക്തമാക്കിയ ഷെഫിന്‍ കേസിനെക്കുറിച്ച് 27-ാംതിയ്യതിക്കുശേഷം പ്രതികരിക്കാമെന്നും അറിയിച്ചു.

കനത്ത സുരക്ഷയിലാണ് ഹാദിയ ഡല്‍ഹിയില്‍ കേരള ഹൗസില്‍ കഴിയുന്നത്. നാളെ സുപ്രിം കോടതിയില്‍ ഹാജരാകാനിരിക്കെ താനൊരു മുസ്ലിമാണെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും അവര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹാദിയയുടെ മതംമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയും വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിന് ഡോ. ഹാദിയയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോവുന്നതിന് മുന്നോടിയായി പൊലീസൊരുക്കിയത് അതീവരഹസ്യമായി കനത്തസുരക്ഷാക്രമീകരണങ്ങളായിരുന്നു. വൈക്കം ടിവിപുരത്തെ ഹാദിയയുടെ വസതിയില്‍നിന്ന് കൊച്ചി അന്താരാഷ്ട്രവിമാനത്താവളംവരെയുള്ള സുരക്ഷയുടെ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഹാദിയയുടെ യാത്രയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി ഡിജിപിയുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച കൊച്ചിയില്‍ എറണാകുളം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷമാണ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

വൈക്കം, കടുത്തുരുത്തി സ്റ്റേഷനുകളിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാക്രമീകരണങ്ങളില്‍ പങ്കാളികളാവാന്‍ പ്രത്യേകനിര്‍ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മുതല്‍ ഹാദിയയുടെ വീടിന് മുന്നില്‍ കൂടുതല്‍ പൊലീസ് സേനയെയും വിന്യസിച്ചു. ശനിയാഴ്ച രാവിലെയോടെ ഹാദിയയുടെ വീട്ടിലുംപുറത്തും സിഐമാര്‍, എസ്ഐമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍നേരിട്ടായിരുന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മാധ്യമ സംഘങ്ങളെ ആരെയും ഉള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. ഉച്ചയ്ക്ക് 12മണിയോടെ വൈക്കം ഡിവൈഎസ്പിയെത്തി. ഒരുമണിക്കൂറിനുള്ളില്‍ വീട്ടില്‍നിന്ന് പോവുമെന്നായിരുന്നു ഡിവൈഎസ്പിയുടെ പ്രതികരണം. തുടര്‍ന്ന് പിതാവ് അശോകനുമായി യാത്ര സംബന്ധിച്ച് ഡിവൈഎസ്പി ആശയവിനിമയം നടത്തി. അല്‍പ്പസമയത്തിനുശേഷം ഡല്‍ഹി യാത്രയില്‍ ഹാദിയയെ അനുഗമിക്കുന്ന വനിതാപോലിസുകാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെത്തി. ആകെ നാല് പൊലീസ് വാഹനങ്ങളാണ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്.

ഇതില്‍ ഒരു വാഹനത്തില്‍ഹാദിയയെയും മാതാപിതാക്കളെയും കൊണ്ടുപോവാനും മറ്റ് വാഹനങ്ങള്‍ അകമ്പടിസേവിക്കാനുമായിരുന്നു. വീടിന് പരിസരത്ത് സമീപവാസികളടക്കം നിരവധി പേരാണ്തടിച്ചുകൂടിയത്. വീടിന് മുന്നില്‍ സ്ഥാപിച്ച സിടി ടിവിയിലൂടെ പൊലീസ്‌കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. റോഡുമാര്‍ഗമുള്ള യാത്രയില്‍ പ്രതിഷേധങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പൊലീസ് കൂടുതല്‍ ജാഗരൂകരായിരുന്നു. ഉച്ചക്ക് 1.53നാണ് ഡോ. ഹാദിയ വീടിന് പുറത്തിറങ്ങിയത്.ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചിത്രമെടുക്കാന്‍ പോലുമുള്ള അവസരം ലഭിക്കുന്നതിന് മുമ്പുതന്നെ ഹാദിയയുമായി പൊലീസ് വാഹനം പാഞ്ഞു. വീടിന്റെഗേറ്റിന് വെളിയില്‍ പൊലീസ് വലയം തീര്‍ത്താണ് വാഹനവ്യൂഹം പ്രധാനറോഡിലെത്തിച്ചത്. ഹാദിയയുടെ വീട്ടിലേക്കുള്ള ഇടറോഡിന് വെളിയില്‍ എആര്‍ ക്യാമ്പില്‍നിന്നുള്ള പൊലീസുകാരെയും പ്രത്യേകമായി നിയോഗിച്ചിരുന്നു.

chandrika: