X
    Categories: gulf

ഷെയ്ഖ് മുഹമ്മദിന്റെ കാരുണ്യം; 16 കോടി രൂപയുടെ കുത്തിവെപ്പിലൂടെ പിഞ്ചുബാലിക ജീവിതത്തിലേക്ക്

ദുബായ്: അപൂര്‍വജനിതക രോഗം ബാധിച്ച രണ്ടു വയസ്സുകാരി ലവീനിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 16 കോടിയിലേറെ വിലയുള്ള കുത്തിവെപ്പിന്റെ പണം നല്‍കി മകളെ കിടക്കയില്‍ നിന്ന് എഴുന്നേല്‍പിച്ച അദ്ദേഹത്തിന്റെ നന്മയ്ക്ക് ഹൃദയം നിറഞ്ഞു നന്ദി പറയുകയാണ്, ഇറാഖി സ്വദേശികളായ ഇബ്രാഹിം മുഹമ്മദും ഭാര്യ മസര്‍മുന്‍ദറും.

ചലനത്തിന് സഹായിക്കുന്ന മസിലുകള്‍ തളര്‍ന്നു പോകുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) എന്ന രോഗമായിരുന്നു ലവീനിന്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ദുബായ് ജലീല ആശുപത്രിയില്‍ ഫെബ്രുവരി ഒന്‍പതിനാണ് ദമ്പതികള്‍ എത്തിയത്.

എന്നാല്‍ ഈ അപൂര്‍വ രോഗത്തിന് 80 ലക്ഷം ദിര്‍ഹം വിലയുള്ള സോള്‍ജെന്‍സ്മ എന്ന കുത്തിവയ്പാണ് ഏക പരിഹാരം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ ഇരുവരും തളര്‍ന്നു.

തുടര്‍ന്നാണ് ഷെയ്ഖ് മുഹമ്മദിനോട് സഹായം യാചിച്ച് സമൂഹമാധ്യമത്തില്‍ അവര്‍ വിഡിയോ ഇട്ടത്. തുടര്‍ന്ന് അദ്ദേഹം കുത്തിവയ്പിനുള്ള പണം ആശുപത്രിക്കു കൈമാറുകയായിരുന്നു. ഇല്ലെങ്കില്‍ ലവീന്‍ ജീവിതകാലം മുഴുവന്‍ കിടക്കയില്‍ കഴിയേണ്ടി വന്നേനേ.

കുത്തിവയ്‌പെടുത്തതിനു ശേഷമുള്ള തുടര്‍ പരിശോധനകള്‍ക്കും ഫിസിയോ തെറപ്പിക്കുമായി ഇനി മൂന്നു മാസത്തേക്ക് ആഴ്ചയില്‍ രണ്ടു പ്രാവശ്യം ലവീനിനെ ആശുപത്രിയില്‍ കൊണ്ടു വരണം. ദൈവം കൈവിടില്ലെന്ന് ഉറപ്പായിരുന്നെന്നും ഷെയ്ഖ് മുഹമ്മദിന്റെ ഇടപെടലിലൂടെ അത് വ്യക്തമായെന്നും ഇബ്രാഹിം പറയുന്നു.

web desk 3: