X

രാഹുലിന് പകരം ഷെര്‍ലിന്‍ യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കൂ; യു.പി മുഖ്യമന്ത്രിക്കതിരായ പരാമര്‍ശത്തില്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ശ്യാം മീരാ സിങിനെതിരെ കേസെടുത്തു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അധിക്ഷേപകരമായി പോസ്റ്റ് ഇട്ടതിന് യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ശ്യാം മീരാ സിങിനെതിരെ യു.പി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.ഗാസിയാബാദ് പൊലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തന്റെ കുടുംബപ്പേര് മാറ്റില്ലെന്നുമുള്ള നടി ഷെര്‍ലിന്‍ ചോപ്രയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടുള്ള ശ്യാമിന്റെ പോസ്റ്റാണ് പ്രശ്‌നമായത്. രാഹുലിന് പകരം യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കൂ എന്നാണ് ശ്യാം ആവശ്യപ്പെട്ടത്. ആദിത്യനാഥിനെ വിവാഹം കഴിച്ചാല്‍ നടിക്ക് നേട്ടങ്ങളുണ്ടെന്നും ശ്യാം ട്വീറ്റ് ചെയ്തിരുന്നു.

യോഗിയെ വിവാഹം കഴിച്ചാല്‍ ഷെര്‍ലിന് കുടുംബപ്പേര് മാറ്റേണ്ടതില്ലെന്നുമായിരുന്നു ശ്യാമിന്റെ ട്വീറ്റ്. തനിക്കെതിരെ കേസെടുത്ത കാര്യം യുട്യൂബര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘എന്റെ ഈ ട്വീറ്റില്‍ യുപി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ട്വീറ്റ് യുപിയിലെ 25 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു. ആളുകള്‍ രോഷാകുലരാണ്. ക്രമസമാധാനം തകര്‍ന്നേക്കാം. ഇത് വിശ്വസിച്ച് യു.പി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പക്ഷെ എന്റെ ട്വീറ്റ് ആകെ 1 ലക്ഷം ആളുകള്‍ മാത്രമാണ് കണ്ടത്” തന്റെ ആദ്യത്തെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് ശ്യാം കുറിച്ചു.

”എങ്ങനെയാണ് 25 കോടി ജനങ്ങളുടെ വികാരം വ്രണപ്പെട്ടത്, രണ്ടാമതായി, ഒരു സ്ത്രീക്ക് അനുയോജ്യനായ വരനെ നിര്‍ദേശിച്ചതിന് മാത്രം ഈ രാജ്യത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ? ബി.ജെ.പി നേതാക്കള്‍ സോണിയാ ഗാന്ധിയോടും ഡിംപിള്‍ യാദവിനോടും ചെയ്തത് പോലെ ഒരു സ്ത്രീയെയും ഞാന്‍ അപമാനിച്ചിട്ടില്ല. ബി.ജെ.പി നേതാക്കള്‍ പ്രതിപക്ഷത്തോട് ചെയ്യുന്നതുപോലെ മുഖ്യമന്ത്രിയെ ഞാന്‍ അധിക്ഷേപിച്ചിട്ടില്ല. സര്‍ക്കാരിന്റെ വിദ്വേഷകരമായ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് യുട്യൂബില്‍ ഞാന്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്നു. എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണോ ഇത്തരമൊരു വ്യാജ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്? ശ്യാം ചോദിച്ചു.

”സനാതന്‍ സന്‍സ്ത, ആര്‍എസ്എസ്, നരേന്ദ്ര മോദി, അദാനി, അമിത് ഷാ എന്നിവരുടെ തെറ്റുകളെക്കുറിച്ച് ഞാന്‍ ഇതുവരെ പരസ്യമായി വീഡിയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം വ്യാജ എഫ്ഐആറുകള്‍ ഉണ്ടാക്കി സാധാരണക്കാരില്‍ ഭയം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴെല്ലാം അത് ഉണ്ടെന്ന് എനിക്ക് തോന്നുന്നു. എന്റെ ജോലിയില്‍ ഇപ്പോഴും ഒരു പോരായ്മയുണ്ട്. അവര്‍ എനിക്കെതിരെ കള്ളക്കേസുകള്‍ ഫയല്‍ ചെയ്യുന്നത് തുടരുന്നിടത്തോളം എന്റെ ജോലിയില്‍ ഞാന്‍ തൃപ്തനാകില്ല. ഈ എഫ്‌ഐആര്‍ എന്റെ ആത്മധൈര്യം കൂട്ടും” യുട്യൂബര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശ്യാം മീര സിങ്ങിനെ യുപി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 

webdesk13: