X

എല്‍.കെ ജിയിലേക്ക് പോകുന്ന കുട്ടിയുടെ വികാരം: എ.എന്‍ ഷംസീര്‍ ; നിയമസഭാ സമ്മേളനം നാളെ

നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ, പുതിയ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പാര്‍ട്ടിനേതാക്കളുമായും പഴയ സ്പീക്കര്‍മാരുമായും കൂടിക്കാഴ്ച നടത്തി. ആദ്യമായി എല്‍.കെ.ജിയിലേക്ക് പോകുന്ന കുട്ടിയുടെ വികാരമാണ ്‌സഭയെ ആദ്യമായി അഭിമുഖീകരിക്കുമ്പോള്‍ തനിക്കുള്ള വികാരമെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ വ്യക്തമാക്കി. തന്നെ ആരും ഭയക്കേണ്ട. തനിക്കും മന്ത്രി മുഹമ്മദ് റിയാസിനും ഇടനിലക്കാരുടെ ആവശ്യമില്ലെന്നും ഷംസീര്‍ പറഞ്ഞു.
നിയമസഭയില്‍ വലിയ കോലാഹലം സൃഷ്ടിക്കാറുള്ള ഷംസീറിനെ സ്പീക്കറാക്കിയതിനെതിരെ വലിയ ട്രോളാണ് കേരളത്തിലുയര്‍ന്നിരുന്നത്. വികൃതിക്കുട്ടിയെ ക്ലാസ് ലീഡറാക്കിയതുപോലെയാണെന്നായിരുന്നു കമന്റുകള്‍. എന്നാല്‍ പക്വതയാര്‍ന്ന സമീപനമായിരിക്കും തനിക്കുള്ളതെന്നാണ് ഷംസീര്‍ വ്യക്തമാക്കുന്നത്.

മന്ത്രി റിയാസിന്റെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഷംസീര്‍ വിവാദമുയര്‍ത്തിയത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചയായിരുന്നു. സഭാസമ്മേളനം നാളെ ആരംഭിക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഷംസീറിലേക്കുതന്നെയാണ്. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് സമ്മേളനത്തില്‍വരുമെന്നാണ് കരുതുന്നത്. വിഴിഞ്ഞത്തെ പ്രക്ഷോഭവും കേന്ദ്രസേനയെ നിയോഗിക്കുന്നതും വിലക്കയറ്റവും റേഷന്‍ വിതരണത്തിലെ തകരാറുമെല്ലാം ചര്‍ച്ചാവിഷയമാകും എന്നുറപ്പാണ്. സഭ പ്രക്ഷുബ്ധമായാല്‍ ഷംസീറിന്റെ പതിവുരീതി ഉണ്ടാകുമോ എന്നാണ ്ജനം ഉറ്റുനോക്കുന്നത്. വിഴിഞ്ഞത്തെച്ചൊല്ലി കേരളകോണ്‍ഗ്രസ് എം ഇടഞ്ഞ് നില്‍ക്കുന്നതും സര്‍ക്കാരിന് തലവേദനയാകും.

സ്പീക്കര്‍ എം.ബി രാജേഷിനെ മന്ത്രിയാക്കിയതിനെതുടര്‍ന്നായിരുന്നു ഷംസീറിന്റെ സ്പീക്കര്‍ പദവിയേറ്റം. മന്ത്രിയായിരുന്ന എം.വി ഗോവിന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറിയാക്കിയതിനെതുടര്‍ന്നായിരുന്നു ഇത്. കോടിയേരി ബാലകൃഷ്ണന്റെ ശിഷ്യനായി അറിയപ്പെടുന്ന ഷംസീറിന് സ്പീക്കര്‍ കസേര ലഭിക്കുന്നതാകട്ടെ കോടിയേരിയുടെ മരണത്തെതുടര്‍ന്നാണെന്നതും കൗതുകകരം.

web desk 3: