X

ഓണ്‍ലൈന്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; കേസെടുക്കാതെ പൊലീസ്

തിരുവനന്തപുരം: ഓൺലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ആ‌ൾക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഒരു മാസം മുമ്പാണ് ഇ സഞ്ജീവനി പോർട്ടൽ വഴി പരിശോധന നടത്തവെ ഡോക്ടർക്ക് നേരെ അതിക്രമം ഉണ്ടായത്. ഡോക്ടറുടെ പരാതിയിൽ 10 ദിവസത്തിന് ശേഷമാണ് തമ്പാനൂർ പൊലീസ് എഫ്ഐ‌ആ‌ർ രജിസ്റ്റർ ചെയ്തത്. പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു.

’25-ാം തീയതി രാത്രി നൈറ്റ് ഡ്യൂട്ടിയായിരുന്നു. 11.55 ആയപ്പോഴായിരുന്നു ഫോൺകോള്‍ വരുന്നത്. ആദ്യത്തെ ഫോൺകോള്‍ അസിഡിറ്റി എന്ന് പറഞ്ഞാണ് വന്നത്. ഓഡിയോ, വീഡിയോ ഇല്ലാത്തതുകൊണ്ട് കട്ടായി. രണ്ടാമത് വീണ്ടുംവിളിച്ചു. വയറുവേദന എന്ന് പറഞ്ഞായിരുന്നു ആ കോള്‍ വന്നത്. ഓഡിയോ, വീഡിയോ ഉണ്ടായിരുന്നു. ആ യുവാവിനെ കാണാന്‍ സാധിച്ചിരുന്നു. രാഹുല്‍ കുമാര്‍ എന്ന വ്യാജ പേരിലാണ് വിളിച്ചത്. ഭോപ്പാല്‍, മധ്യപ്രദേശ് എന്നായിരുന്നു അഡ്ഡ്രസ് വച്ചിരുന്നത്. 25 വയസായിരുന്നു. ആദ്യം മുതലേ സംസാരിക്കുന്നുണ്ടായിരുന്നില്ല. ചാറ്റ് മെസ്സേജില്‍ ഐ കാണ്ട് സീ എന്ന മെസ്സേജ് മാത്രമാണ് അയച്ചുകൊണ്ടിരുന്നത്. ഐ കാന്‍ സീയു എന്ന് ഞാന്‍ തിരിച്ചു പറയുന്നുണ്ട്. പ്ലീസ് ടെല്‍മി യുവര്‍ കംപ്ലെയിന്റ് എന്ന് പറഞ്ഞു. അപ്പോഴും ഐ കാണ്ട് സീയു എന്ന മെസ്സേജാണ് വരുന്നത്. ഇത് പറഞ്ഞു കഴിഞ്ഞ ഉടനെ തന്നെ ക്യാമറ താഴ്ത്തി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. അടുത്ത ദിവസം രാവിലെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറിന് പരാതി കൊടുത്തു. എസ്എംഡിയെയും ഡിപിഎമ്മിനെയും അറിയിച്ചിട്ടുണ്ടായിരുന്നു. ഡിപിഎം വഴി തമ്പാനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അഡ്രസ് എവിടെ നിന്ന് ലഭിച്ചുവെന്നറിയില്ല. പരാതിയിൽ എഫ്ഐആർ ഇടുന്നതിന് വൈകിയിരുന്നു. ഫെബ്രുവരി പതിനൊന്നാം തീയതിയാണ് എഫ്‌ഐആര്‍ ഇടുന്നത്. 12-ാം തീയതി കഴിഞ്ഞപ്പോഴാണ് അറിയുന്നത് സംഭവം നടന്നത് എന്റെ വീട്ടില്‍വെച്ചായതുകൊണ്ട് വീടിന് സമീപത്തുള്ള പൊലീസ് സ്റ്റേഷനിലാണ് പരാതി കൈമാറേണ്ടതെന്ന കാര്യം. തമ്പാനൂരില്‍ നിന്ന് കഴക്കൂട്ടത്തേക്ക് കേസ് കൈമാറിയിരുന്നു. 13-ാം തീയതി കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചിരുന്നു. കേസ് കിട്ടിയിട്ടുണ്ട്. മൊഴിയെടുക്കാന്‍ വനിതാ പൊലീസ് വീട്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു. 14-ാം തീയതി മൊഴിയെടുക്കാന്‍ പൊലീസ് വന്നു. പക്ഷേ പൊലീസ് എത്തുന്നതിന് മുന്‍പേ പ്രതിയുടെ മാതാപിതാക്കള്‍ എന്നെ വന്ന് കണ്ടു. 2022ല്‍ സമാനമായ കേസുണ്ടായതായി പ്രതിയുടെ പിതാവ് പറഞ്ഞു. ഒരു പെണ്‍കുട്ടി റോഡിലൂടെ നടന്നുവരുമ്പോള്‍ പാന്റ് താഴ്ത്തി കാണിച്ചുവെന്നുള്ള പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല നടന്നുകൊണ്ടിരിക്കുകയാണെന്നും പിതാവ് പറഞ്ഞു’, ഡോക്ടർ പറഞ്ഞു.

webdesk14: