X

ഇന്ത്യയിലുള്ളത് ഹിന്ദു താലിബാന്‍ : ശശി തരൂര്‍

തിരുവനന്തപുരം: ബി.ജെ.പിയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ശശിതരൂര്‍ എം.പി. ഇന്ത്യയില്‍ ഹിന്ദു താലിബാന്‍ നിലനില്‍ക്കുന്നുണ്ടെന്നും രാഷ്ട്രീയ അഭിപ്രായത്തിന് ബി.ജെ.പി മറുപടി പറയുന്നത് ഗൂണ്ടായിസം കൊണ്ടാണെന്നും ശശിതരൂര്‍ പറഞ്ഞു. വിമര്‍ശിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ പറയാന്‍ ബി.ജെ.പിയ്ക്ക് എന്താണ് അധികാരമെന്നും തരൂര്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം ശശിതരൂരിന്റെ ഓഫീസ് ആക്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തരൂരിന്റെ ഓഫീസിന്റെ മതിലില്‍ ഹിന്ദു പാകിസ്താന്‍ ഓഫീസ്, ശശിസ്ഥാന്‍ എന്നെഴുതിയ ബാനര്‍ ഒട്ടിച്ചിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിന്റെ പ്രവേശനകവാടത്തില്‍ കരിയോയില്‍ ഒഴിക്കുകയും റീത്തും കരിങ്കൊടിയും സ്ഥാപിക്കുകയും ചെയ്തിരുന്നു.

തരൂരിന്റെ ‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശത്തിന്റെ പേരിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിച്ചത്. താന്‍ പാകിസ്താനെ പ്രകീര്‍ത്തിക്കുകയല്ല ചെയ്തതെന്നും മറിച്ച് പാകിസ്താന്‍ ഒരു മതത്തിന്റെ തത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമാണ്. ഹിന്ദു രാഷ്ട്രമാക്കുന്നതിലൂടെ ഇന്ത്യയും അങ്ങനെയാകുമെന്നാണ് താന്‍ പറഞ്ഞതെന്നും തരൂര്‍ പറഞ്ഞിരുന്നു.

‘തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന മാറ്റിയെഴുതാനാണ് ബി.ജെ.പി.യുടെ നീക്കം. അങ്ങനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്കിടമില്ലാത്ത ‘ഹിന്ദു പാകിസ്താനാ’യി ഇന്ത്യ മാറും എന്നായിരുന്നു തരൂരിന്റെ പ്രസ്താവന.

പ്രസ്താവനയെ തുടര്‍ന്ന് കൊല്‍ക്കത്ത കോടതി ആഗസ്റ്റ് 14ന് തരൂരിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു

chandrika: