X

പിന്തുണ തേടി അമിത്ഷാ എത്തി; കാണേണ്ടെന്ന് ഗായിക ലതാമങ്കേഷ്‌കര്‍

ന്യൂഡല്‍ഹി: ബി.ജെ.പിക്ക് പിന്തുണ തേടിയെത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നിരാശയിലാഴ്ത്തി ഗായിക ലതാ മങ്കേഷ്‌കര്‍. അസുഖ ബാധിതയായയതിനാല്‍ അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്താന്‍ കഴിയില്ലെന്ന് ലതാമങ്കേഷ്‌കര്‍ പറഞ്ഞു. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് അമിത്ഷായുടെ സന്ദര്‍ശനം.

ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പി നേതാക്കള്‍ നടത്തുന്ന ‘സംബര്‍ക്ക് ഫോര്‍ സാമര്‍ത്തന്‍’ ക്യാംപയിന്റെ ഭാഗമായിട്ടാണ് അമിത് ഷാ സന്ദര്‍ശനം നടത്താനിരുന്നത്. മുംബൈയിലെത്തിയ അമതിഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് കഴിയില്ലെന്ന് ലതാമങ്കേഷ്‌കര്‍ അറിയിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധ മൂലമാണ് താന്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാത്തതെന്ന് ലതാമങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു. ഭക്ഷ്യവിഷബാധ കാരണം കൂടിക്കാഴ്ച്ച നടത്താനാവില്ലെന്നും അടുത്ത തവണ മുംബൈയില്‍ വരുമ്പോള്‍ കാണാമെന്നും അവര്‍ പറഞ്ഞു.

ക്യാപയിന്റെ ഭാഗമായി അമിത് ഷാ ഉള്‍പ്പടെയുള്ള ഓരോ നേതാക്കളും 50 പ്രമുഖരെ നേരില്‍ കാണും. കൂടിക്കാഴ്ച്ചക്ക് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കും. 2014 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായും ഇത്തരത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളുടെ പിന്തുണ പാര്‍ട്ടി തേടിയിരുന്നു. മുന്‍ ആര്‍മി ചീഫ് ജനറല്‍ ധല്‍ബര്‍ സുഹാഗ്, ഭരണഘടനാ വിദഗ്ദ്ധന്‍ സുഭാഷ് കശ്യപ്, ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് എന്നിവരുമായി അമിത് ഷാ ഇതിനോടകം തന്നെ കൂടിക്കാഴ്ച്ച നടത്തിക്കഴിഞ്ഞു.

chandrika: