X

നിപ വൈറസ്: ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം സംബന്ധിച്ച് കേന്ദ്ര സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പന്തിരിക്കരയില്‍ നിപാ ആദ്യം റിപ്പോര്‍ട്ട് ചെയ്തയാളിലേക്ക് മനുഷ്യരില്‍ നിന്നാണോ വൈറസ് എത്തിയതെന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്ര എപ്പിഡമോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധര്‍ അന്വേഷിക്കുന്നത്. ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം ഇവര്‍ തേടിയിട്ടുണ്ട്.

നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് വൈറസിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. നിപാ ആദ്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തു നിന്നും ശേഖരിച്ച വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് മനുഷ്യരില്‍ നിന്നും എത്തിയതാണോ എന്നതടക്കമുള്ള സാധ്യതകള്‍ ആരായുന്നത്. ഇതിനായി കേന്ദ്ര എപ്പിഡമോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സംഘം സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത വ്യക്തി നടത്തിയ യാത്രകളുള്‍പ്പെടെ പരിശോധിക്കാനാണ് ഇത്.

ഒമ്പത് പേരാണ് നിപാ ലക്ഷണങ്ങളോടെ ഇപ്പോള്‍ ചികിത്സയിലുളളത്. കഴിഞ്ഞ ദിവസം ലഭിച്ച 25 പേരുടെ രക്തസാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. 2626 പേരാണ് ഇപ്പോള്‍ സമ്പര്‍ക്കപട്ടികയില്‍ ഉള്ളത്. നിലവിലുള്ള നിയന്ത്രണങ്ങള്‍ ഈ മാസം 12 വരെ തുടരാന്‍ തന്നെയാണ് തീരുമാനം.  നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 12ന് തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

chandrika: