X

സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ലോകത്ത് എല്ലായിടത്തും പാലങ്ങൾ തകർക്കപ്പെടുന്ന കാലത്ത് സീതി ഹാജി സമൂഹത്തിൽ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെ പാലം പണിത വ്യക്തിത്വമായിരുന്നു എന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി പറഞ്ഞു. സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് പാലങ്ങൾ കെട്ടുന്ന വ്യക്തികളെയാണ് ആവശ്യം. സീതി ഹാജിയിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ഒരു നേതാവിന്റെ ഏറ്റവും വലിയ സവിശേഷത വിനയമാണ്. വിനയാന്വിതനാകാൻ കഴിയില്ലെങ്കിൽ അയാളൊരു നേതാവല്ല. സീതി ഹാജിക്ക് സൗമ്യതയുടെ ഗുണമുണ്ടായിരുന്നു. – രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു നേതാവ് എന്താണെന്ന് അറിയണമെങ്കിൽ അവരുടെ മക്കളെ നോക്കിയാൽ മതി. ബഷീറിനെ ആദ്യമായി കണ്ടപ്പോൾ തന്നെ ചലനാത്മക വ്യക്തിത്വമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം പിതാവ് സീതി ഹാജിയുടെ പൂർണമായ പ്രതിരൂപമാണ്. അദ്ദേഹത്തിന്റെ പിതാവിനെ കാണാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിലേക്ക് നോക്കിയാൽ എനിക്കതിന് സാധിക്കും. ഈ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു. ലളിതമായി ജീവിച്ച് സമൂഹത്തിനും സമുദായത്തിനും വേണ്ടി സേവനം അർപ്പിച്ച നേതാവായിരുന്നു സീതി ഹാജി.- രാഹുൽ പറഞ്ഞു. സ്വന്തം കുടുംബത്തിലേക്കുള്ള വരവ് പോലെയാണ് കേരളത്തിലേക്കുള്ള ഓരോ വരവും അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടന്ന പ്രകാശന ചടങ്ങിൽ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിച്ചു. പി.കെ ബഷീർ എം.എൽ.എ സ്വാഗതം പറഞ്ഞു. മനോരമ ബുക്‌സ് എഡിറ്റർ ഇൻ ചാർജ്ജ് തോമസ് ഡൊമനിക് ആമുഖ പ്രഭാഷണം നടത്തി. നിഷ പുരുഷോത്തമൻ പുസ്തകം പരിചയപ്പെടുത്തി. കെ.സി വേണുഗോപാൽ എം.പി, ഇ.പി ജയരാജൻ, കെ. മുരളീധരൻ എ.പി എന്നിവർ പ്രസംഗിച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് അംഗം അബ്ദുൽ ലത്തീഫ് ഉപ്പള സീതി ഹാജി കുടുംബത്തിന്റെ ഉപഹാരം രാഹുൽ ഗാന്ധിക്ക് സമർപ്പിച്ചു. പുസ്തകം തയ്യാറാക്കിയ നിഷ പുരുഷോത്തമനും ആനന്ദ് ഗംഗനുമുള്ള ഉപഹാരങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഡോ. എം.പി അബ്ദുസ്സമദ് സമദാനി പരിഭാഷപ്പെടുത്തി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ രാഘവൻ എം.പി, പി.എം.എ സലാം, കെ.പി.എ മജീദ് എം.എൽ.എ, അഡ്വ. ഹാരിസ് ബീരാൻ, പി.കെ അബ്ദുൽ കരീം, പി.കെ ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

webdesk14: