X
    Categories: indiaNews

കെജ്രിവാള്‍ പ്രതിക്ഷഐക്യത്തിന് തയ്യാറെടുത്തതിന് പിന്നില്‍ മോദിയുടെ ഭയം ?

കെ.പി ജലീല്‍

ആം ആദ്മി പാര്‍ട്ടിനേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പ്രതിപക്ഷത്തോട് ഐക്യപ്പെടുന്നത് വളരെ അടുത്തിടെയാണ്. ഇത് പലരിലും വിസ്മയമുളവാക്കി. കോണ്‍ഗ്രസിനെ കടുത്തരീതിയില്‍ വിമര്‍ശിച്ചിരുന്ന ആംആദ്മി പാര്‍ട്ടി കുറച്ചുകാലമായി ബി.ജെ.പിയെ അത്രകണ്ട് എതിര്‍ക്കാറില്ലായിരുന്നു. പൗരത്വപ്രക്ഷോഭകാലത്തുപോലും മുസ്്‌ലിംകളെ അനുകൂലിക്കാന്‍ കെജ്രിവാളോ പാര്‍ട്ടിയോ തയ്യാറായില്ല. ഡല്‍ഹി കലാപത്തിലും മുസ്്‌ലിംകളെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മുത്തലാഖ്, പൗരത്വഭേദഗതി നിയമം, രോഹിംഗ്യന്‍ പ്രശ്‌നം, ബീഫ് കൊലകള്‍ തുടങ്ങിയവയില്‍ അര്‍ത്ഥഗര്‍ഭമായ മൗനമായിരുന്നു കെജ്രിവാളിന്റേത്. ഷഹീന്‍ബാഗ് സമരത്തില്‍ റോഡ് ഉപരോധിച്ചുവെന്ന് പറഞ്ഞ് മുസ്്‌ലിംകളെ കുറ്റപ്പെടുത്താനും അദ്ദേഹം മടിച്ചില്ല.

ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും അധികാരത്തിലേറിയത് ഈ നിലപാടിലൂടെയായിരുന്നു. സിഖ് സമുദായത്തിന് ഭൂരിപക്ഷമുള്ള പഞ്ചാബില്‍ അത് കാര്യമായ ദോഷംചെയ്തതുമില്ല. എന്നാല്‍ ബി.ജെ.പിക്ക് ഇവര്‍ ഭീഷണിയാകുമെന്ന് മോദിയും കൂട്ടരും മുന്‍കൂട്ടി കണ്ടത് ഗുജറാത്ത് തെരഞ്ഞെടുപ്പിലാണ്. രാജസ്ഥാനിലും ഗോവയിലും ആംആദ്മി സ്വാധീനമുണ്ടാക്കുന്നത് തങ്ങള്‍ക്ക് വലിയ ദോഷം ചെയ്‌തേക്കുമെന്ന് മോദിയും അമിത്ഷായും ഭയക്കുന്നു. ബി.ജെ.പിയുടെ ബി-ടീമായി പ്രവര്‍ത്തിക്കുന്നത് കാരണം ഹിന്ദുത്വവോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്നും അത് കോണ്‍ഗ്രസിനേക്കാള്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്നും തിരിച്ചറിഞ്ഞതോടെയാണ് മോദിയുടെ വിരോധത്തിന് ഇടയാക്കിയത്. ഒരുകണക്കിന് വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമായിരുന്നു കെജ്രിവാളിന്റേത്. മുസ്്‌ലിം വിരോധം പുറത്തുപറയാതെ തന്നെ ഹിന്ദുത്വവോട്ടുകള്‍ സമാഹരിക്കുകയാണ് അദ്ദേഹത്തിന്റെ ഉന്നം. ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയും ഈ നയത്തിന്റെ പ്രചാരകനായതോടെ ഇവരെ കുടുക്കാനായാണ് മദ്യനയക്കേസുമായി മോദി രംഗത്തിറങ്ങുന്നത്. സിസോദിയയെ ആദ്യം അകത്താക്കിയ മോദി പിന്നീട് കെജ്രിവാളിനെയും കുടുക്കാനാണ് പദ്ധതിയിടുന്നത്. മുമ്പ് ലെഫ്.ജനറല്‍മാരെ വെച്ചാണ് കെജ്രിവാളിനെ പീഡിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ മോദിയുടെ കേന്ദ്രഏജന്‍സികള്‍ നേരിട്ടാണ് കയ്യാമവുമായി വരുന്നത്. ഇതോടെയാണ് ഇതുവരെയും കോണ്‍ഗ്രസിനെ എതിര്‍ത്തും പ്രതിപക്ഷഐക്യത്തിന് എതിരും നിന്ന കെജ്രിവാള്‍ കഴിഞ്ഞദിവസം രാഹുല്‍ഗാന്ധിയെ സന്ദര്‍ശിക്കാനെത്തിയത്.

പുതിയ നീക്കത്തിന് ബീഹാര്‍മുഖ്യമന്ത്രിയുടെ പിന്തുണയും ഉള്ളതിനാല്‍ വരുംനാളുകളില്‍ കോണ്‍ഗ്രസ്- ആംആദ്മി- നിതീഷ് കൂട്ടുകെട്ടിന് സാധ്യത തെളിയുകയാണ്. ഇതിലേക്ക് മമത ബാനര്‍ജിയെ കൂടി രംഗത്തിറക്കാനാണ് പ്ലാനെങ്കിലും അത് നടക്കുമോ എന്ന് ഇതുവരെയും വ്യക്തമല്ലതാനും. ഏതായാലും കെജ്രിവാള്‍ ഇതിലും മേല്‍കൈനേടുമോ എന്നാണ് രാജ്യംഉറ്റുനോക്കുന്നത്. തന്ത്രങ്ങളിലൂടെ ഇതിനകം രണ്ടു സംസ്ഥാനങ്ങള്‍ പിടിച്ചതിന് കെജ്രിവാളിനെ കണ്ട് പഠിക്കുകയാണ് രാജ്യത്തെ മിക്കപാര്‍ട്ടികളുമിപ്പോള്‍. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്താലും അത് നേട്ടമാകുമെന്നാണ് കെജ്രിവാളും പാര്‍ട്ടിയും പ്രതീക്ഷിക്കുന്നത്. അന്ന ഹസാരെ, കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ നയിച്ച ലോക്പാല്‍ പ്രക്ഷോഭത്തില്‍നിന്ന് നേട്ടമുള്‍ക്കൊണ്ട് ഏതാണ്ട് ഒറ്റക്കാണ് ആം ആദ്മി പാര്‍ട്ടിയുമായി കെജ്രിവാള്‍ ഇത്രത്തോളമെത്തിയത്.

Chandrika Web: