X

#കത്തിതാഴെഇടടാ, കൊലപാതക രാഷ്ട്രീയത്തിനെതിരെ നവമാധ്യമലോകം; പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ പേജില്‍ തുരുതുരാ കമന്റ്

എന്തെങ്കിലും പ്രശ്നമോ വിവാദമോ ഉണ്ടായാല്‍ വിവാദ വ്യക്തിയുടെ ബന്ധപ്പെട്ടവരുടേയോ പ്രൊഫൈല്‍ വാളില്‍ പോയി പ്രതികരിക്കുകയോ തെറിവിളിക്കുകയോ ചെയ്യുന്നത് മലയാളിയുടെ സ്ഥിരം പരിപാടിയാണ്. ഇങ്ങനെ തുരുതുരാ കമന്റിടുന്ന മലയാള ശീലത്തെ പൊങ്കാല എന്നൊക്കെയായാണ് അറിയപ്പെടുന്നത്. പക്ഷെ, ഇപ്പോള്‍ അതിന് അപവാദമായിരിക്കുകയാണ് മലയാളി. കണ്ണൂരിലെ കൊലപാതക പരമ്പരയ്‌ക്കെതിരെ വിവേകപരമായി പ്രതികരിച്ചാണ് മലയാള നവമാധ്യമ ലോകം വ്യത്യസ്തത പുലര്‍ത്തിയിരിക്കുന്നത്.

പക്ഷേ ഇക്കുറിയും കൂട്ട കമന്റുകള്‍ തന്നെയാണ് പ്രതികരണമായി മലയാളി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ അത് ഇന്ത്യയുടെ പ്രഥമ പൗരന്റെ ഫെയ്‌സ്ബുക് പേജിലാണെന്നു മാത്രം. കണ്ണൂരിനെ രക്ഷിക്കാനാണ് മലയാളികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഫെയ്സ്ബുക്ക് പേജില്‍ കൂട്ടമായി കമന്റ് ചെയ്തിരിക്കുന്നത്്.
കണ്ണൂരിനെയും കേരളത്തേയും രക്ഷിക്കണമെന്നാണ് ഈ കൂട്ടക്കമന്റിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

കണ്ണൂരിനെയും കേരളത്തേയും രാഷ്ട്രീയ കൊലകളില്‍ നിന്നും രക്ഷിക്കുന്നതിനായി രാഷ്ട്രപതി ഭരിക്കണമെന്നും കമന്റുകള്‍ പറയുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ നേതൃത്വത്തിലെന്ന് തോന്നിക്കുന്ന രീതിയിലാണ് കമന്റിംഗ് നടന്നിരിക്കുന്നത്. ആര്‍.എസ്.എസിനെ നരോധിക്കണമെന്നും കമന്റില്‍ കൂടുതല്‍ പേര്‍ പറയുന്നുണ്ട്. കേരളത്തിന് പുറത്തുനിന്നുള്ള ബിജെപി ഐഡികളും ഈ കമന്റിംഗില്‍ ഭാഗമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

കൂടാതെ കണ്ണൂരില്‍ സമാധാനം പുലരുന്നതിനായി വിവിധ ഹാഷ് ടാഗുകളും നവ മധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ സംഭാഷണത്തില്‍ നിന്ന് കടമെടുത്ത കത്തിതാഴെഇടടാ എന്ന ഹാഷ് ടാഗോടു കൂടിയ പോസ്റ്റുകളാണ് ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

എന്നാല്‍ നമ്മള്‍ ഇക്കാര്യം ട്രെന്‍ഡ് ആക്കിയാലും കണ്ണൂര്‍ ഉള്ളവര്‍ ഇത് ചെവിക്കൊള്ളുമോ എന്നെ സന്ദേഹങ്ങളും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. പ്രാധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികളാണ് പുതിയ ഹാഷ്ടാഗിന് പിന്നില്‍.

ഇനിയൊരു അക്രമവാര്‍ത്ത കണ്ണൂരില്‍ നിന്ന് കേള്‍ക്കാതിരിക്കാനും അക്രമരാഷ്ട്രീയത്തെ എത്രത്തോളം വെറുപ്പോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നതും തെളിയിക്കുന്നതാണ് സോഷ്യല്‍ മീഡിയയുടെ ഹാഷ് ടാഗ് പ്രതിഷേധം. കൊലപാതകങ്ങളും അക്രമങ്ങളും ഇല്ലാത്ത കണ്ണൂരിനായി വരും ദിവസങ്ങളില്‍ നവ മാധ്യമങ്ങളിലെ ക്യാംപെയിന്‍ ശക്തമാകുമെന്നാണ് സൂചന നല്‍കിയാണ് രാഷ്ട്രപതിയുടെ പേജിലും മലയാളികളുടെ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

Web Desk: