X

ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയെ കൊന്നത് ഡിജി വന്‍സാരെയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി

1) ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യ, 2)ഐ.പി.എസ് ഓഫീസറായിരുന്ന ഡി.ജി വന്‍സാര

അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് കൊലപ്പെടുത്തിയത് ഐ.പി.എസ് ഓഫീസറായിരുന്ന ഡി.ജി വന്‍സാരയുടെ നിര്‍ദേശ പ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി. സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റമുട്ടല്‍ കേസിലെ ഒരു സാക്ഷിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പ്രത്യേക സിബി.ഐ ജഡ്ജി എസ്.ജെ ശര്‍മ്മക്ക് മുമ്പാകെയാണ് സാക്ഷിയുടെ വെളിപ്പെടുത്തല്‍.

2002ലാണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖുമായി പരിചയപ്പെടുന്നതെന്നും അന്ന് പാണ്ഡ്യയെ കൊല്ലാന്‍ വന്‍സാര പണം നല്‍കിയെന്ന് സൊഹ്‌റാബുദ്ദീന്‍ പറഞ്ഞിരുന്നുവെന്നും ഇയാള്‍ പറയുന്നു. ഈ സമയത്ത് തന്നെയാണ് താന്‍ സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെയും സഹായി തുള്‍സി പ്രജാപതിയെയും പരിചയപ്പെടുന്നത്. ഹരേന്‍ പാണ്ഡ്യയെ കൊന്നത് തെറ്റായിപ്പോയെന്ന് അന്നു തന്നെ സൊഹ്‌റാബുദ്ദീനോട് പറഞ്ഞിരുന്നുവെന്നും 2005ല്‍ രാജസ്ഥാന്‍ പൊലീസ് തന്നെ പിടികൂടിയപ്പോള്‍ ഉദയ്പൂര്‍ ജയിലില്‍ വെച്ച് പ്രജാപതിയില്‍ നിന്നാണ് സൊഹ്‌റാബുദ്ദീനും കൗസര്‍ബിയും ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് അറിയുന്നതെന്നും സാക്ഷി പറഞ്ഞു.

2003ലാണ് ഹരേന്‍ പാണ്ഡ്യ കൊല്ലപ്പെടുന്നത്. 2005ലാണ് സൊഹ്‌റാബുദ്ദീനും ഭാര്യ കൗസര്‍ബിയും കൊല്ലപ്പെടുന്നത്. കസ്റ്റഡിയിലിരിക്കെ 2006ല്‍ തുള്‍സി റാം പ്രജാപതിയും കൊല്ലപ്പെട്ടു.

2002 ല്‍ ഗോധ്രയില്‍ ട്രെയിനില്‍ വെന്തുമരിച്ച കര്‍സേവകരുടെ മൃതശരീരങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കരുതെന്ന് നരേന്ദ്രമോദിയുടെ ക്യാബിനറ്റ് യോഗത്തില്‍ പറഞ്ഞ മന്ത്രിയായിരുന്നത്രെ ഹരേന്‍ പാണ്ഡെ. ഗോധ്ര സംഭവത്തില്‍ ഹിന്ദുക്കള്‍ പ്രതിഷേധിക്കുമ്പോള്‍ അവരെ തടയരുതെന്ന് നിര്‍ദേശം നരേന്ദ്ര മോദി പ്രത്യേക യോഗം വിളിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി എന്ന് ഔട്ട്‌ലുക്ക് മാഗസിനോട് വെളിപ്പെടുത്തിയതും ഹരേന്‍ പാണ്ഡ്യയായിരുന്നു. താനാണ് വെളിപ്പെടുത്തിയതെന്നറിഞ്ഞാന്‍ തന്നെ കൊലപ്പെടുത്തുമെന്നും പാണ്ഡ്യ പറഞ്ഞിരുന്നു.

chandrika: