X

പിണറായിയില്‍ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ പിണറായി കൂട്ടക്കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി മക്കളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ വനിതാ സബ് ജയിലിലാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.

അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകം നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര പുറത്തുവന്നത്.

ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാലു പേരെയും കൊലപ്പെടു്തിയത് എന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞത്. കുടിവെള്ളത്തില്‍ നിന്ന് വിഷം കലര്‍ന്നുവെന്ന് പറഞ്ഞ് വെള്ളത്തിന്റെ സാമ്പിള്‍ വരെ പരിശോധനക്ക് അയച്ച് വിശ്വസിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു.

കേസില്‍ 55 സാക്ഷികളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. തലശ്ശേരി, കോഴിക്കോട്, മംഗളൂരു ആസ്പത്രിയിലെ ചികിത്സാ രേഖകള്‍ പൊലീസ് ശേഖരിച്ചു. കുടുംബത്തിലെ മൂന്നു പേരും ദുരൂഹസാഹചര്യത്തില്‍ വിവിധ ആസ്പത്രികളില്‍ മരിച്ചത്. എലിവിഷം നല്‍കി മൂവരെയും കൊന്ന ശേഷം ഛര്‍ദി അഭിനയിച്ച് തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സ തേടിയ സൗമ്യയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

chandrika: