X
    Categories: Sports

സൂപ്പര്‍ ഡ്യൂപ്പര്‍ സെവിയെ

 

ഓള്‍ഡ് ട്രാഫോഡ്: പ്രതീക്ഷകളുടെ കൊടുമുടിയിലായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സ്വന്തം മൈതാനം. സ്വന്തം കാണികള്‍. പക്ഷേ വിസാം ബെന്‍ യാദര്‍ എന്ന ഫ്രഞ്ച് യുവതാരത്തിന്റെ വേഗതയിലും കരുത്തിലും സെവിയെ അല്‍ഭുതം കാട്ടിയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഹൗസേ മോറിഞ്ഞോയും സംഘവും പുറത്ത്. ഒരാഴ്ച്ച മുമ്പ് സെവിയെയുടെ മൈതാനത്ത് ഗോള്‍ വഴങ്ങാതെ ആദ്യപാദം പിന്നിട്ട ചുവപ്പന്‍ സൈന്യം സ്വന്തം മൈതാനത്ത് അല്‍ഭുതം കാട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷേ തണുപ്പന്‍ പ്രകടനം നടത്തിയ സൂപ്പര്‍ താരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് 2-1 ന്റെ ജയമാണ് സ്പാനിഷ് ക്ലബായ സെവിയെ സ്വന്തമാക്കിയത്. മറ്റൊരു പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഷാക്തര്‍ ഡോണ്‍സ്റ്റക്കിനെതിരെ ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമ എവേ ഗോള്‍ നിയമത്തില്‍ ജയിച്ചു കയറി. ആദ്യപാദത്തില്‍ ഷാക്തറാണ് ജയിച്ചത്. പക്ഷേ ഇന്നലെ രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത്് റോമ ഒരു ഗോളിന് ജയിച്ചപ്പോള്‍ ആദ്യ പാദത്തില്‍ ഷാക്തറിന്റെ മൈതാനത്ത് അവര്‍ക്കെതിരെ നേടിയ ഗോള്‍ നിര്‍ണായകമായി. മാഞ്ചസ്റ്ററിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു ഓള്‍ഡ് ട്രാഫോഡില്‍ ഇന്നലെ. സീസണില്‍ വലിയ റെക്കോര്‍ഡില്ലാതെ എത്തിയ സെവിയെയ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്നായിരുന്നു മോറിഞ്ഞോ കണക്ക് കൂട്ടിയത്. ഗ്യാലറി നിറഞ്ഞ കാണികള്‍ തുടക്കം മുതല്‍ ചെലുത്തിയ ആവേശത്തില്‍ പക്ഷേ പ്രത്യാക്രമണത്തിന്റെ ഫുട്‌ബോളുമായി സെവിയെയാണ് കളം നിറഞ്ഞത്. പരുക്കില്‍ നിന്നും മുക്തനായി രണ്ടാം പകുതിയില്‍ കളിച്ച ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബ, ഇടക്കാല ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ ചിലിയുടെ സുപ്പര്‍ സ്‌ട്രൈക്കര്‍ അലക്‌സി സാഞ്ചസ് എന്നിവരെല്ലാം നിറം മങ്ങിയ ദിവസത്തില്‍ ശക്തമായ ഒരു നീക്കം നടത്താന്‍ പോലും കഴിയാത്ത ടീമിന് ആകെ ആശ്വാസമായത് മല്‍സരാവസാനത്തില്‍ റെമേലു ലുക്കാക്കു നേടിയ ഗോള്‍ മാത്രമാണ്. ഒന്നാം പകുതിയില്‍ ഗോളുണ്ടായിരുന്നില്ല. നല്ല നീക്കങ്ങളും ആതിഥേയരുടെ ഭാഗത്ത് നിന്നുണ്ടായില്ല. രണ്ടാം പകുതിയിലെ നാല് മിനുട്ടുകളാണ് കളിയാകെ മാറ്റി മറിച്ചത്. 74-ാം മിനുട്ടില്‍ അതിവേഗതയിലുള്ള നീക്കത്തില്‍ ബെന്‍ യാദര്‍ മൂന്ന് ഡിഫന്‍ഡര്‍മാരെ പിറകിലാക്കി തൊടുത്ത ആങ്കുലര്‍ ഷോട്ട് മാഞ്ചസ്റ്റര്‍ ഗോള്‍ക്കീപ്പര്‍ ഡേവിഡ് ഗിയയെ നിശ്ചലനാക്കി. ഗ്യാലറി നിശബ്ദമായ കാഴ്ച്ചയായിരുന്നു അത്. സെവിയെ ബെഞ്ചാവട്ടെ പൊട്ടിത്തെറിച്ചു. മല്‍സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഈ പ്രഹരം. ആ ഷോക്കില്‍ നിന്നും മാഞ്ചസ്റ്റര്‍ ഉണരും മുമ്പ് എഴുപത്തിയെട്ടാം മിനുട്ടില്‍ വീണ്ടും യാദര്‍ വില്ലനായി. മാഞ്ചസ്റ്റര്‍ ഡിഫന്‍സിലെ പ്രശ്‌നങ്ങളെ ഉപയോഗപ്പെടുത്തി അദ്ദേഹം തൊടുത്ത ഷോട്ട് ഗോള്‍ക്കീപ്പറുടെ കരങ്ങളില്‍ തട്ടി അകത്തായി. രണ്ട് ഗോളിന്റെ അപ്രതീക്ഷിത ലീഡില്‍ സെവിയെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച സമയത്ത് മാത്രമാണ് മാഞ്ചസ്റ്ററിന്റെ സൂപ്പര്‍പട ഉണര്‍ന്നത്. മല്‍സരം അവസാനിക്കാന്‍ ആറ് മിനുട്ട് മാത്രം ശേഷിക്കെ ലുക്കാക്കു ഒരു ഗോള്‍ മടക്കി. അപ്പോഴും ഗ്യാലറി നിശബ്ദമായിരുന്നു. പലരും ഇരിപ്പിടങ്ങള്‍ വിട്ടിരുന്നു. ശേഷിക്കുന്ന സമയത്ത് സെവിയെ പ്രതിരോധം ഭദ്രമാക്കി വിജയം ഉറപ്പാക്കി. പരാജയത്തിന് കാരമം ഹെഡ് കോച്ച് ഹൗസേ മോറിഞ്ഞോയുടെ നെഗറ്റീവ് തന്ത്രങ്ങളാണെന്നാണ് പ്രീമിയര്‍ ലീഗിലെ വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരങ്ങളായ റിയോ ഫെര്‍ഡിനാന്‍ഡ്, പോള്‍ ഷോള്‍സ്, മുന്‍ ഇംഗ്ലീഷ് ദേശീയ താരം ഗാരി ലിനേക്കര്‍ തുടങ്ങിയവരെല്ലാം കോച്ചിനെതിരെ രംഗത്ത് വന്നു. പക്ഷേ മോറിഞ്ഞോ പ്രതികരിച്ചില്ല.

chandrika: