X
    Categories: Sports

റഷ്യക്ക് കടമ്പകള്‍ പലത്

1966 ലെ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ യുസേബിയോയുടെ പെനാല്‍ട്ടി കിക്ക് ലെവ് യാഷിനെ മറികടന്ന് വലയിലെത്തുന്നു. ലോകകപ്പില്‍ റഷ്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു 66 ലെ നാലാം സ്ഥാനം (ഫയല്‍)

2018 ജൂണ്‍ 14 ഒരു വ്യാഴാഴ്ച്ചയാണ്… ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയില്‍ കോടിക്കണക്കിന് കാല്‍പ്പന്ത് പ്രേമികള്‍ കൂറെ കാലമായി കാത്തിരിക്കുന്ന ദിവസമാണിത്. ലുസിനിക്കി സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുമായി അവര്‍ ദിനങ്ങളെണ്ണുകയാണ്-കൃത്യമായി ഇനി 37 നാള്‍. ലോകകപ്പിന്റെ ചരിത്ര പ്രകാരം ആദ്യ മല്‍സരം ആതിഥേയര്‍ കളിക്കുന്നതിനാല്‍ ആ രാത്രിയില്‍ റഷ്യക്കാരുടെ സ്വന്തം ടീം സഊദി അറേബ്യ എന്ന ഏഷ്യക്കാരെയാണ് നേരിടുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീം ഉദ്ഘാടന മല്‍സരം കളിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഏഷ്യക്കാര്‍ക്ക് സന്തോഷമാണ് നല്‍കുന്നതെങ്കില്‍ റഷ്യക്കാര്‍ക്ക് ചില്ല പേടിയില്ലാതില്ല-കാരണം ഉദ്ഘാടന മല്‍സരങ്ങളുടെ ചരിത്രം നോക്കിയാല്‍ അട്ടിമറികള്‍ പലവട്ടം നടന്നിട്ടുണ്ട്.
ഫിഫ ലോക റാങ്കിംഗില്‍ 65 ആണ് റഷ്യയുടെ സ്ഥാനം. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് വരെ കിരീട നേട്ടക്കാരുടെ പട്ടികയിലോ, മുന്‍നിരക്കാരുടെ പട്ടികയിലേ വ്‌ളാഡിമിര്‍ പൂട്ടിന്റെ രാജ്യമില്ല. എങ്കിലും 1966 ലെ ഇംഗ്ലീഷ് ലോകകപ്പില്‍ ടീം നാലാം സ്ഥാനത്ത് വന്നിരുന്നു. പക്ഷേ കാല്‍പ്പന്ത് എന്ന് കേട്ടാലവര്‍ക്ക് ചോര തിളക്കും. ഫുട്‌ബോള്‍ റഷ്യയെന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മ വരുക ഒരേ ഒരു താരമാണ്-ലെവ് യാഷീന്‍. ലോകം കണ്ട ഏറ്റവും മികച്ച കാവല്‍ക്കാരന്‍. കറുത്ത ചിലന്തി എന്ന് ഫുട്‌ബോള്‍ ലോകം വിളിച്ച അസാമാന്യ മികവുളള ഗോള്‍ക്കീപ്പര്‍. ബലന്‍ഡിയോര്‍ ഉള്‍പ്പെടെ ലോക ഫുട്‌ബോളിലെ വിഖ്യാത പുരസ്‌ക്കാരങ്ങളെല്ലാം നേടിയ ഈ താരത്തിന്റെ പേരില്‍ ഒരു ലോകകപ്പില്ലെന്നത് വേദനിക്കുന്ന യാഥാര്‍ത്ഥ്യമാണ്. 1966 ല്‍ യാഷിന്റെ റഷ്യ മൂന്നാം സ്ഥാന പോരാട്ടത്തില്‍ പോര്‍ച്ചുഗലുമായി കളിച്ചിരുന്നു. യുസെബിയോയുടെ പറങ്കിപ്പടക്ക് മുന്നില്‍ അന്ന് യാഷിന്‍ പെനാല്‍ട്ടി വഴങ്ങി പുറത്തായിരുന്നു. സമീപകാല ചരിത്രത്തിലേക്ക് വന്നാല്‍ ഒലെഗ് സാലെങ്കോയെ പോലുള്ളവരുണ്ട്… 1994 ലെ അമേരിക്കന്‍ ലോകകപ്പ് ഓര്‍മയിലേക്ക് വരുമ്പോല്‍ റഷ്യക്കാരുടെ വിലാസമായ സാലങ്കോ മുന്നിലേക്ക് വരും. അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ റഷ്യ കളിക്കുന്നു എന്ന വിശേഷത്തിനൊപ്പം കാമറൂണ്‍, ബ്രസീല്‍, സ്വീഡന്‍ എന്നീ പ്രമുഖരായിരുന്നു ഗ്രൂപ്പിലെ പ്രതിയോഗികള്‍. സാലെങ്കോയെ കൂടാതെ ശക്തരായ സ്റ്റാനിസ്ലാവ് ചെര്‍ച്ചഷേവ്, വിക്ടര്‍ ഓര്‍പോകോ തുടങ്ങിയവര്‍. പക്ഷേ ബ്രസീലിനോട് രണ്ട് ഗോളിനും സ്വീഡനോട് 1-3 നും ടീം തോറ്റു. പക്ഷേ കാമറൂണിനെതിരായ അവസാന മല്‍സരത്തില്‍ 6-1 ന്റെ തകര്‍പ്പന്‍ ജയം. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ഈ മല്‍സരത്തല്‍ ആറില്‍ അഞ്ച് ഗോളുകള്‍ നേടിയത് സാലങ്കോ…. പക്ഷേ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിറകെ റഷ്യക്കാര്‍ വിസ്മൃതിയിലായി. കഴിഞ്ഞ (2014) ബ്രസീല്‍ ലോകകപ്പില്‍ റഷ്യയുണ്ടായിരുന്നു. പക്ഷേ ബെല്‍ജിയവും അള്‍ജീരിയയും ദക്ഷിണ കൊറിയയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാം സ്ഥാനവുമായി പുറത്തായി. കൊറിയയോട് സമനില വഴങ്ങിയ ടീം മരക്കാനയില്‍ ബെല്‍ജിയത്തോട് ഒരു ഗോളിന് തോറ്റു. അവസാന മല്‍സരത്തില്‍ അള്‍ജീരിയയെ തോല്‍പ്പിച്ചാല്‍ പ്രി ക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്നു. പക്ഷേ സമനില വഴങ്ങി പുറത്തായി. നിലവിലെ ടീം ആതിഥേയര്‍ എന്ന ആനുകൂല്യത്തിലാണ് യോഗ്യത നേടിയത്. ഈയിടെ നടന്ന സന്നാഹ മല്‍സരങ്ങളില്‍ ബ്രസീല്‍ ഉള്‍പ്പെടെയുളള കരുത്തര്‍ക്ക് മുന്നില്‍ പതറുകയും ചെയ്തു. ഇകോര്‍ അകിന്‍ഫീവ് നയിക്കുന്ന സംഘത്തിന് പക്ഷേ എ ഗ്രൂപ്പില്‍ നിന്നും അടുത്ത ഘട്ടത്തിലെത്താമെന്ന പ്രതീക്ഷകളുണ്ട്. സെര്‍ജി ഇഗ്‌നാഷവിച്ച്, അലക്‌സാണ്ടര്‍ കര്‍സ്സക്കോവ് തുടങ്ങിയവരാണ് പ്രധാന പ്രതീക്ഷകള്‍. കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ച്ചഷോവ്. ആദ്യ മല്‍സരം ജയിച്ചാല്‍ കുതിക്കാമെന്നാണ് കോച്ച് പറയുന്നത്. പക്ഷേ മുഹമ്മദ് സലാഹിന്റെ ഈജിപ്തുണ്ട്, ലൂയിസ് സുവാരസിന്റെ ഉറുഗ്വേയെയും തോല്‍പ്പിക്കണം. അതിന് കഴിയുമോ-കാത്തിരിക്കാം.

chandrika: