X

കൊല്‍ക്കത്ത ടെസ്റ്റ് ; ലങ്ക ശക്തമായ നിലയില്‍,  ഹെരാത്തിനും അര്‍ധ സെഞ്ച്വറി

കൊല്‍ക്കത്ത : ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഹെരാത്തിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ നൂറിലധികം റണ്‍സിന്റെ ലീഡുമായി ലങ്ക ശക്തമായ നിലയില്‍ . ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 172 റണ്‍സ് പിന്തുടര്‍ന്ന ലങ്ക പത്തുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സും വിലയേറിയ 122 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കി. 2010നു ശേഷം ആദ്യമായാണ് ലങ്ക ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ ലീഡു നേടുന്നത്. സ്‌കോര്‍ ശ്രീലങ്ക 294/10(രഗണ ഹെരാത്ത് 67, ആന്‍ജലോ മാത്യൂസ് 52, ഭുവനേശ്വര്‍ കുമാര്‍ 4/88),ഇന്ത്യ 172/10 (ചേതേശ്വര്‍ പുജാര 52, സുരങ്ക ലക്മല്‍ 4/26).

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ വിഷമിച്ച ഈഡന്‍ ഗാര്‍ഡനിലെ പിച്ചില്‍ ലഹിരു തിരുമനെ(51)യും ആന്‍ജലോ മാത്യൂസിനേയും(52) കൂടാതെ നാലാം ദിനം ലങ്കന്‍ ബൗളര്‍ രഗണ ഹെരാത്ത് (67) വാലറ്റത്ത് നടത്തിയ പ്രകടനമാണ് ലങ്കയുടെ ലീഡ് നൂറു കടത്തിയത്. ഒമ്പതു ഫോറുകള്‍ അടിച്ച ഹെരാത്ത് 83 പന്തില്‍ നിന്നാണ് അര്‍ധ ശതകം നേടിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷെമിയും നാലു വീതം വിക്കറ്റ് നേടി.നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സുമായി നാലാം ദിവസം ബാറ്റിങ് പുനഃരാരംഭിച്ച ലങ്കക്ക് നിരോഷന്‍ ഡിക് വെല്ല(35),ദിനേഷ് ചണ്ഡിമല്‍ (28),ദസുണ്‍ ശനേങ്ക (പൂജ്യം), ദില്‍രുവാന്‍ പെരേര (അഞ്ച്) ഹെരാത്ത് (67), സുരങ്ക ലക്മല്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്

ഒന്നാം ഇന്നിങ്‌സില്‍ കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ സുരങ്ക ലക്മലിന്റെ ബൗളിങ് നേതൃത്വത്തില്‍ 172 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു ലങ്ക. ചേതേശ്വര്‍ പുജാര(52) ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റിങ് നിര ബൗളര്‍മാരെ നേരിടുന്നതില്‍ പരാജയമായി. നായകന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെ ആറു കളിക്കാര്‍ക്ക് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. ഒരു ഘട്ടത്തില്‍ ആറിന് 79 എന്ന് ദയനീയ നിലയിലുണ്ടായുരുന്ന ഇന്ത്യയെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹ(29)യും രവീന്ദ്ര ജഡേജ(22)യും ഏട്ടാം വിക്കറ്റില്‍ ചേര്‍ത്ത 58 റണ്‍സിന്റെ കൂട്ടുകെട്ടാണ് നൂറുകടത്തിയത്. അവസാനംമുഹമ്മദ് ഷെമി 24 റണ്‍സുമായി ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും സുരങ്ക ലക്മല്‍ ഷെമിയെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. ഉമേഷ് യാദവ് ആറു റണ്‍സുമായി പുറത്താകാതെ നിന്നു.

ലങ്കക്കു വേണ്ടി 26 റണ്‍സ് വിട്ടുകൊടുത്ത് ലക്മല്‍ നാലു വിക്കറ്റ് നേടിയപ്പോള്‍ ലഹിരു ഗാമേജ്, ദസുണ്‍ ശനങ്ക, ദില്‍റുവാന്‍ പെരേര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ശ്രീലങ്കക്കെതിരെ സ്വന്തം മണ്ണില്‍ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്.

 

chandrika: