X

ജലീല്‍ രാജിവെക്കണം; സംസ്ഥാനമാകെ കത്തുന്ന പ്രതിഷേധം, സംഘര്‍ഷം

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസും, കോണ്‍ഗ്രസും, മുസ്‌ലിംലീഗും യൂത്ത്‌ലീഗും, യുവമോര്‍ച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാര്‍ച്ചുകള്‍ പൊലീസ് തടഞ്ഞു. പലയിടത്തും സംഘര്‍ഷങ്ങളും അരങ്ങേറി. ആലപ്പുഴയിലെയും കൊല്ലത്തെയും മാര്‍ച്ചുകള്‍ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോള്‍, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മന്ത്രി കെ ടി ജലീലിന്റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും വന്‍ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെയോ ആരെയുമോ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വീട്ടിനകത്ത് മന്ത്രി ജലീല്‍ ഇപ്പോഴും മൗനത്തിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത വിവരം ഇപ്പോഴും മന്ത്രി പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാല്‍ വിളിച്ച പ്രാദേശിക സിപിഎം നേതാക്കളോട് തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതായി മന്ത്രി പറയുന്നുണ്ട്. വെള്ളിയാഴ്ച മന്ത്രിയെ ചോദ്യം ചെയ്ത വിവരം പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പല തവണ ഇക്കാര്യം സ്ഥിരീകരിക്കാനായി മന്ത്രിയെ വിളിച്ചെങ്കിലും അദ്ദേഹം ഇത് ശക്തമായി നിഷേധിക്കുകയായിരുന്നു. എന്തിനാണ് ചോദ്യം ചെയ്തിട്ടും, അദ്ദേഹം അത് നിഷേധിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കുമെന്ന് കരുതി ബോധപൂര്‍വമാണ് ഇത് പറയാതിരുന്നതെന്ന് പ്രാദേശിക സിപിഎം നേതാക്കളോട് അദ്ദേഹം പറഞ്ഞതായാണ് വിവരം.

വിവിധയിടങ്ങളില്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതമായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കാസര്‍ക്കോട് എന്നിവിടങ്ങളില്‍ യൂത്ത്‌ലീഗ് പ്രതിഷേധം നടത്തി. കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.  സെക്രട്ടേറിയറ്റില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെടി ജലീലിന്റെ കോലം കത്തിച്ചു.

കോഴിക്കോട്ട് യൂത്ത് ലീഗ് മാര്‍ച്ചിന് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. ഇതിന് പിന്നാലെ സംഘര്‍ഷവുമുണ്ടായി. കൊല്ലത്ത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പത്തനംതിട്ട സിവില്‍ സ്റ്റേഷനിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു മുന്നിലെ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുന്നു. കൊട്ടിയത്ത് റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്യലിന് മുന്നോടിയായി തങ്ങിയ അരൂരിലെ വ്യവസായി എം എസ് അനസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.

വളാഞ്ചേരിയിലെ ജലീലിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തി. ആലപ്പുഴയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജലീലിന്റെ കോലം കത്തിച്ചു. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപിയും മാര്‍ച്ച് നടത്തി. സെക്രട്ടേറിയറ്റിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോഴിക്കോട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് നടക്കുന്നു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വിവിധ സംഘടനകള്‍ വന്‍ പ്രതിഷേധ പ്രകടനമാണ് നടത്തുന്നത്.

അതേസമയം, മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുമെന്ന് കൊച്ചി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയില്‍ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്രങ്ങള്‍ പറയുന്നത്. നയതന്ത്ര ബാഗില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് മറയാക്കി പ്രതികള്‍ സ്വര്‍ണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുമായുളള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിച്ചുവരുത്തുക. യുഎഇ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടാണ് സര്‍ക്കാ!ര്‍ വാഹനത്തില്‍ മതഗ്രന്ഥങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.

 

 

 

 

web desk 1: