X

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ഉണ്ണിമുകുന്ദനെതിരായ തുടര്‍നടപടികള്‍ക്ക് സ്‌റ്റേ

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ഉണ്ണിമുകുന്ദന് ആശ്വാസം. കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2017 ്ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. തിരക്കഥാ രചനയുടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് പരാതിക്കാരി. സംഭവ ദിവസം ഒരു സിനിമയുടെ കഥ പറയാന്‍ മുന്‍കൂര്‍ അനുവാദം വാങ്ങി ഉണ്ണി മുകുന്ദന്റെ ഫഌറ്റില്‍ പരാതിക്കാരി എത്തി. എന്നാല്‍ കഥ കേള്‍ക്കാന്‍ ഉണ്ണി മുകുന്ദന്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഒടുവില്‍ തിരക്കഥ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഫഌറ്റില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞ യുവതിയെ ഉണ്ണിമുകുന്ദന്‍ ബലമായി കയറിപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. യുവതി എതിര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ഉണ്ണി മുകുന്ദന്‍ അവരെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് 2017 സെപ്റ്റംബര്‍ 15ന് യുവതി പൊലീസില്‍ പരാതി നല്‍കി. 2018 സെപ്റ്റംബര്‍ ഏഴിന് യുവതി കോടതിയില്‍ നേരിട്ട് മൊഴിയും നല്‍കി.

പരാതിക്കാരിക്കെതിരെ മറുപരാതി നല്‍കിയാണ് ഉണ്ണി മുകുന്ദന്‍ പ്രതിരോധം തീര്‍ത്തത്. തന്റെ തിരക്കഥ അംഗീകരിച്ചില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നതായിരുന്നു ഉണ്ണി മുകുന്ദന്റെ ആദ്യ ആരോപണം. യുവതിക്ക് 25 ലക്ഷം രൂപ നല്‍കുകയോ, അല്ലെങ്കില്‍ പരാതിക്കാരിയെ വിവാഹം കഴിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അഭിഭാഷകന്‍ എന്നവകാശപ്പെടുന്ന വ്യക്തി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഈ കേസ് പിന്നീട് ചേരാനല്ലൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലേക്ക് മാറ്റി. ഇതിനിടെ തന്റെ പേരും ചിത്രങ്ങളും പുറത്തുവിട്ടുവെന്ന് കാണിച്ച് യുവതി മറ്റൊരു പരാതി കൂടി നല്‍കിയിട്ടുണ്ട്.

webdesk13: