X

സൂപ്പര്‍ കേരളം; ദേശീയ വോളിയില്‍ ആതിഥേയ ടീമുകള്‍ സെമിയില്‍

ദേശീയ വോളിയില്‍ ഇന്നലെ ഹരിയാനക്കെതിരെ കേരളത്തിന്റെ ലിബറോ സി.കെ രതീഷിന്റെ സേവ് (ചിത്രം: സി.കെ തന്‍സീര്‍)

പി.വി നജീബ്

കോഴിക്കോട്‌വീറുറ്റ പോരാട്ടങ്ങള്‍ക്കൊടുവില്‍ കേരള ടീമുകള്‍ ഫൈനലില്‍. പുരുഷ-വനിതാ വി‘ാഗങ്ങളില്‍ ഹരിയാനയെ കീഴടക്കിയാണ് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി പോരാട്ടത്തിന് യോഗ്യത നേടിയത്. കേരള പുരുഷന്‍മാര്‍ ഒരു സെറ്റിന് പിന്നിട്ട് നിന്ന ശേഷമാണ് ശക്തമായ തിരിച്ചു വരവിലൂടെ ഹരിയാനയെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്ക് കീഴടക്കി (30-32. 25-21, 25-18, 25-22) സെമി ബെര്‍ത്ത് ഉറപ്പിച്ചു. ആദ്യ സെറ്റില്‍ തുടക്കം മുതല്‍ കേരളത്തെ പിന്നിലാക്കിയ ഹരിയാന കേരളത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയും ചെയ്തു. പ്രതിരോധ കോട്ട തീര്‍ത്ത് ഹരിയാന വരിഞ്ഞുമുറുക്കിയതോടെ കേരളം ലീഡ് വഴങ്ങേണ്ടി വന്നു. എന്നാല്‍ 15-15 എന്ന നിലയില്‍ കേരളം ഹരിയാനക്കൊപ്പമെത്തിയെങ്കിലും കേരള താരങ്ങള്‍ സര്‍വ്വീസുകളില്‍ വരുത്തിയ വീഴ്ച ഹരിയാനയെ വീണ്ടും മുന്നോട്ട് നയിച്ചു. സ്മാഷുകളും പലപ്പോഴും പുറത്തേക്ക് പോയതും വിനയായി. ക്യാപ്റ്റന്‍ ജെറോമിന്റെ ഒറ്റയാള്‍ പോരാട്ടം പലപ്പോഴും ലക്ഷ്യം കാണാതെ പോവുകയും ചെയ്തതോടെ ആദ്യ സെറ്റ് (32-30) ഹരിയാന നേടി. ആദ്യമായാണ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഒരു സെറ്റു കൈവിടുന്നത്. എന്നാല്‍ രണ്ടാം സെറ്റ് വരുതിയിലാക്കാന്‍ കേരളത്തിന്റെ പരിചയ സമ്പന്നതക്ക് എളുപ്പത്തില്‍ സാധിച്ചു. അജിത്ത് ലാല്‍ തുടങ്ങി വച്ച അക്രമണം വിപിനും ജെറോമും ഏറ്റെടുത്തതോടെ കളി കേരളത്തിന്റെ നിയന്ത്രണത്തിലായി. 21 പോയിന്റില്‍ ഇരു ടീമുകളും ഒപ്പമെത്തിയെങ്കിലും കേരള താരങ്ങളുടെ മികച്ച പ്രകടനം ഒരു പോയിന്റുപോലും പിന്നീട് വിട്ടു നല്‍കാതെ സെറ്റ് പിടിച്ചെടുത്തു (25-21). മൂന്നാം സെറ്റിലേത് ആധികാരക ജയമായിരുന്നു കേരളത്തിന്റേത്. നിലവിലെ ജേതാക്കള്‍ക്ക് സ്വന്തം കാണികള്‍ക്ക് സമ്മാനമായി നല്‍കാനാവുന്ന മനോഹരമായ ഗെയിമിനെയാണ് മൂന്നാം സെറ്റില്‍ കാണാന്‍ കഴിഞ്ഞത്. ഹരിയാനയുടെ അക്രമണങ്ങളെ വിപിനും അഖിനും ചേര്‍ന്ന് പ്രതിരോധിക്കുകയും ചെയ്തു. ഒരു ‘ാഗത്തുകൂടി ജെറോം അടിച്ചു തകര്‍ക്കുമ്പോള്‍ കൂട്ടായി അജിത്ത് ലാലും ഹരിനായന കോട്ടയെ തകര്‍ക്കുകയായിരുന്നു. ഹരിയാനയെ കൂടുതല്‍ പ്രതിരോധത്തിലാക്കി വ്യക്തമായ ലീഡോടെ (25-18) മൂന്നാം സെറ്റ് സ്വന്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞു.
മത്സരം നാലാം സെറ്റിലേക്ക് നീണ്ടതോടെ ഹരിയാനയും ഉണര്‍ന്നു കളിച്ചു. എന്നാല്‍ തുടക്കം പിന്നിലായെങ്കിലും പിന്നീട് പോയിന്റ് തിരിച്ചു പിടിക്കാന്‍ ജെറോമിനും ടീമിനും കഴിഞ്ഞു. രോഹിത്തും മികച്ച രണ്ട് സ്മാഷുകള്‍ ഉതിര്‍ത്തതോടെ കേരളം ഒപ്പത്തിനൊപ്പമെത്തി. 20-20 പോയിന്റില്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്റെ കളിയുമായി കേരളത്തെ കരയ്ക്കടുപ്പിക്കാന്‍ ജെറോം എത്തി. 25-22 ന് സെറ്റ് പിടിച്ചതോടെ സ്റ്റേഡിയം മുഴുവന്‍ ആര്‍ത്തിരമ്പുകയായിരുന്നു.
നേരത്തെ വനിതാ വിഭാഗത്തില്‍ ഹരിയാനയെ അനായാസം കീഴടക്കി കേരള വനിതകള്‍ സെമി ഫൈനലില്‍ കടന്നു. ഒരു ഘട്ടത്തില്‍ പോലും ആതിഥേയര്‍ക്ക് വെല്ലുവിളിയാക്കാന്‍ ഹരിയാനക്ക് കഴിഞ്ഞില്ല (25-16, 25-13, 25-14). യുവതാരം എസ് സൂര്യയും ക്യാപ്റ്റന്‍ അഞ്ജുമോളും സെറ്റര്‍ കെ.എസ് ജിനിയും കേരളത്തിനായി തിളങ്ങി. പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ കാര്യമായി ഇറങ്ങാതിരുന്ന രാജ്യാന്തര താരം എസ് രേഖ ഇന്നലെ മുഴുവന്‍ സമയവും കളത്തിലുണ്ടായിരുന്നു. ഫോം വീണ്ടെടുക്കുന്നതിന്റെ വ്യക്തമായ സൂചന നല്‍കിയ രേഖ ടീമിനാകെ ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് നടത്തിയത്. പരിചയ സമ്പന്നരായ അഞ്ജു ബാലക്യഷ്ണനെയും കെ.പി അനുശ്രീയെയും ആദ്യ സെറ്റില്‍ ഇറക്കാതെ യുവതാരങ്ങളായ എസ് സൂര്യയെയും അഞ്ജലി ബാബുവിനെയും കളിപ്പിച്ചതും ഫലം കണ്ടു. ആദ്യ സെറ്റില്‍ ഹരിയാനക്ക് പോയിന്റുകള്‍ കിട്ടാന്‍ വഴിയൊരുക്കിയത് കേരള താരങ്ങളുടെ പിഴവില്‍ നിന്നാണ്. രണ്ടും മുന്നും സെറ്റുകളിലും കേരള വനിതകള്‍ക്ക് വെല്ലുവിളിയുണ്ടായില്ല. വനിതകളുടെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കര്‍ണാടകയെ തോല്‍പിച്ചു (25-13, 25-14, 25-16 ). റെയില്‍വേക്കായി നിര്‍മ്മല്‍, മലയാളി താരങ്ങളായ എം.എസ് പൂര്‍ണിമ, മിനിമോള്‍ അബ്രാഹം എന്നിവര്‍ തിളങ്ങി.
പുരുഷ വി‘ാഗത്തില്‍ വാശിയേറിയ മത്സരത്തില്‍ തമിഴ്‌നാട് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ആന്ധ്രയെ തോല്‍പ്പിച്ചു (29-27, 22-25, 25-20, 23-25, 19-17). മറ്റൊരു മത്സരത്തില്‍ പഞ്ചാബിന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് സര്‍വീസസും സെമിയിലെത്തി (25-22, 25-21, 23-25, 22-25, 15-13).
സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നും നാളെയുമായി സ്വപ്‌ന നഗരിയില്‍ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സെമിയില്‍ ഇന്ന് വൈകീട്ട് 3 മണിക്ക് കേരള വനിതകള്‍ തമിഴ്‌നാടിനെ നേരിടും. വനിതികളില്‍ രണ്ടാമത്തെ സെമിയില്‍ റെയില്‍വേ മഹാരാഷ്ട്രയെ നേരിടും. പുരുഷന്‍മാരുടെ വി‘ാഗത്തില്‍ നാളെ വൈകീട്ട് 5 മണിക്ക് കേരളം തമിഴ്‌നാടുമായി മത്സരിക്കും. രണ്ടാമത്തെ സെമിയില്‍ സര്‍വ്വീസസ് റെയില്‍വേയുമായി ഏറ്റുമുട്ടും.

chandrika: