X

ഇന്ന് സൂപ്പര്‍ സണ്‍ഡേ

ബാര്‍സിലോണ റയല്‍ പോരട്ടം 7:45ക്ക്

ബാര്‍സിലോണ:ലിയോ മെസി ബാര്‍സിലോണയിലും കൃസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലുമുള്ളപ്പോള്‍ എല്‍ ക്ലാസിക്കോ എന്നാല്‍ അതൊരു സംഭവമായിരുന്നു. ലോക ഫുട്‌ബോളിലെ രണ്ട് അത്യുന്നതര്‍ തമ്മിലുള്ള അങ്കക്കലി. ഇന്ന് എല്‍ക്ലാസിക്കോ ദിനമാണ്. ബാര്‍സിലോണയിലെ നുവോ കാമ്പില്‍ റയല്‍ മാഡ്രിഡ് വരുമ്പോള്‍ മെസി എന്ന ഇതിഹാസം ബാര്‍സാ സംഘത്തില്‍ ഇല്ല. പക്ഷേ റയല്‍ സംഘത്തില്‍ റൊണാള്‍ഡോ ഒഴികെ പഴയ കരുത്തരെല്ലാമുണ്ട് താനും. ലാലീഗ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാനുണ്ട് റയലിന്. സീസണ്‍ തുടക്കം മുതല്‍ അവര്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ അത്‌ലറ്റിക്കോ ബില്‍ബാവോക്കെതിരായ മല്‍സരം നീട്ടിവെച്ചതോടെ റയല്‍ സോസിദാദ് മുന്നില്‍ കയറി. നല്ല തുടക്കത്തിന് ശേഷം ഇടക്കൊന്ന് വിയര്‍ത്തു കരീം ബെന്‍സേമയും സംഘവും. പക്ഷേ കഴിഞ്ഞ വാരത്തില്‍ കരുത്ത് തിരിച്ച് പിടിച്ചു. ലാലീഗയില്‍ എസ്പാനിയോളിനെ തകര്‍ത്തു. ചാമ്പ്യന്‍സ് ലീഗില്‍ ഷാക്തര്‍ ഡോണ്‍സ്റ്റക്കിന്റെ വലയില്‍ അഞ്ച് ഗോളുകള്‍ നിക്ഷേപിച്ചു. ബാര്‍സക്ക് കഷ്ടകാലമായിരുന്നു. സമനിലകളില്‍ പതറി ഒരു ഘട്ടത്തില്‍ ടേബിളില്‍ പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബെനഫിക്ക, ബയേണ്‍ എന്നിവരോടെല്ലാം തകര്‍ന്നു പോയ സംഘം. പക്ഷേ റൊണാള്‍ഡ് കൂമാന് സ്വന്തം വേദിയിലിപ്പോള്‍ പ്രതീക്ഷയുണ്ട്. ലാലീഗ പോരാട്ടത്തില്‍ വലന്‍സിയയെ മൂന്ന് ഗോള്‍ മാര്‍ജിനില്‍ പിറകിലാക്കാനായി. ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ കീവിനെ ഒരു ഗോളിന് വീഴ്ത്താനുമായി.

ടീം ലൈനപ്പില്‍ റയലിനാണ് മുന്‍ത്തൂക്കം. ബെന്‍സേമ തന്നെ തുരുപ്പ് ചീട്ട്. ഗോള്‍ വേട്ടയില്‍ അദ്ദേഹത്തിന്റെ സീസണ്‍ സമ്പാദ്യം പത്ത് പിന്നിട്ടിരിക്കുന്നു. കരീമിന് കൂട്ടായി രണ്ട് ബ്രസീലുകാരുണ്ട്. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും. രണ്ട് പേരും മുന്‍നിരയില്‍ വരുമ്പോള്‍ പരുക്കില്‍ തളര്‍ന്ന് ഗ്യാരത്ത് ബെയില്‍, ഈഡന്‍ ഹസാര്‍ഡ് എന്നിവരുണ്ട്. ബാര്‍സയുടെ ഊര്‍ജ്ജം പരുക്കില്‍ നിന്ന് മുക്തനായ സെര്‍ജി അഗ്യൂറോയാണ്. ഇന്ന് അര്‍ജന്റീനക്കാരന്‍ തുടക്കത്തില്‍ തന്നെ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. അന്‍സു ഫാത്തി, മെംഫിസ് ഡിപ്പേ എന്നിവരും മുന്‍നിരയിലുണ്ടാവും. പ്രതിരോധത്തില്‍ റഫേല്‍ വരാനേയുള്‍പ്പെടുന്ന പ്രതിരോധവും തിബോത്തിയോസ് കൂര്‍ത്തോയിസ് ഗോള്‍ വലയത്തിലും അനുഭവ സമ്പന്നരായ ലുക്കാ മോദ്രിച്ച് ഉള്‍പ്പെടുന്നവര്‍ മധ്യനിരയിലും വരുമ്പോള്‍ കാര്‍ലോസ് അന്‍സലോട്ടി സംഘം ശക്തമാണ്. കൂമാന്റെ പ്രതിരോധത്തില്‍ പലപ്പോഴും വിള്ളലുകള്‍ കാണാറുണ്ട്. ജെറാര്‍ഡ് പിക്വേ എന്ന സീനിയറാണ് പിന്‍നിരക്ക് നേതൃത്വം നല്‍കുന്നത്. ജോര്‍ദി ആല്‍ബയെ പോലുള്ളവര്‍ മധ്യനിരയിലുമുണ്ട്. ഇന്ത്യയില്‍ മല്‍സരത്തിന്റെ തല്‍സമയ ടെലകാസ്റ്റ് ഇല്ല. എം.ടിവിക്കാണ് മല്‍സരത്തിന്റെ ആഗോള സംപ്രേക്ഷണാവകാശം.

ചാമ്പ്യന്മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുഖാമുഖം

ഓള്‍ഡ്ട്രാഫോഡ്: ബാര്‍സിലോണയില്‍ എല്‍ ക്ലാസിക്കോ അരങ്ങേറുമ്പോള്‍ ഓള്‍ഡ് ട്രാഫോഡില്‍ ഇംഗ്ലീഷ് പ്രീമിര്‍ ലീഗിലെ കനത്ത യുദ്ധമുണ്ട് ഇന്ന് രാത്രി 9 ന്. മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുഖാമുഖം. ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പറുകള്‍ മുഖാമുഖം വരുന്ന അങ്കം കൂടിയാണിത്. ഗോള്‍ വേട്ടക്കാരന്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും അപാര മികവില്‍ കളിക്കുന്ന മുഹമ്മദ് സലാഹും. രണ്ട് പേരും ക്ലബ് തലത്തില്‍ മുഖാമുഖം വരുന്നത് സീസണില്‍ ആദ്യമാണ്. സിരിയ എ വിട്ട് സി.ആര്‍ പ്രീമിയര്‍ ലീഗിലേക്ക് തിരികെ വന്നപ്പോള്‍ എല്ലാവരും കാത്തിരുന്ന അങ്കം കൂടിയാണിത്. അവസാന മല്‍സരങ്ങളില്‍ ഗംഭീര ഗോളുകള്‍ നേടിയ സലാഹ് മെസിക്കും റൊണാള്‍ഡോക്കുമൊപ്പം താരതമ്യം ചെയ്യപ്പെടുന്ന സ്‌ക്കോററായി മാറിയിട്ടുണ്ട്. സാദിയോ മാനേ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരും ജുര്‍ഗന്‍ ക്ലോപ്പെ സംഘത്തിന് ഊര്‍ജ്ജമാണ്. യുനൈറ്റഡാവട്ടെ സ്ഥിരതയില്‍ പിറകിലാണ്. സീസണിലെ എട്ട് മല്‍സരങ്ങളില്‍ രണ്ടില്‍ തോറ്റിരിക്കുന്നു. 14 പോയിന്റുമായി നിലവില്‍ ആറാം സ്ഥാനത്താണ് ടീം. പ്രതിരോധത്തിലെ പ്രശ്‌നങ്ങള്‍ പലതാണ്. അവസാനമായി ടീം കളിച്ചത് ചാമ്പ്യന്‍സ് ലീഗിലായിരുന്നു. ഇറ്റാലിയന്‍ ക്ലബായ അറ്റ്‌ലാന്റക്കെതിരെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളും വഴങ്ങി. പിന്നീട് രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് യുനൈറ്റഡ് മാനം കാത്തത്. ലിവര്‍പൂള്‍ സീസണില്‍ തോല്‍വിയറിഞ്ഞിട്ടില്ല. അവസാന മൂന്ന് മല്‍സരങ്ങളില്‍ ഗംഭീര വിജയം കൈവരിച്ചവര്‍. ടേബിളില്‍ ചെല്‍സിക്ക് പിറകില്‍ 18 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ളവര്‍.

ഏ.സി മിലാനും യുവന്തസും

മിലാന്‍: ഇറ്റലിയിലും ഇന്ന് ആവേശത്തിന് കുറവില്ല. രാത്രി 12-15ന് നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ മുന്‍ ചാമ്പ്യന്മാരായ യുവന്തസിനെതിരെ. എട്ട് മല്‍സരങ്ങളില്‍ നിന്നായി 24 പോയന്റുമായി നാപ്പോളി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലീഗില്‍ ഇന്റര്‍ മൂന്നാമതും യുവന്തസ് ഏഴാമതുമാണ്. സീസണില്‍ ഇതിനകം ഒരു മല്‍സരം തോറ്റിരിക്കുന്നു ഇന്റര്‍. റുമേലു ലുക്കാക്കു ചെല്‍സിയിലേക്ക് പോയതിന് ശേഷം അതേ പ്രഹര ശേഷിയുള്ള സ്‌ട്രൈക്കറെ ടീമിന് ലഭിച്ചിട്ടില്ല. യുവന്തസും നേരിടുന്നത് ഇതേ പ്രശ്‌നമാണ്.കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലെ കരുത്തനായ മുന്‍നിരക്കാരന് പകരക്കാരനില്ല. അര്‍ജന്റീനക്കാരനായ പൗളേ ഡിബാലേക്ക് അവസരത്തിനൊത്തുയരാനാവുന്നില്ല.

പി.എസ്.ജിയും മാര്‍സലിയും

പാരീസ്: ഫ്രഞ്ച് ലീഗിലും ഇന്നത്തെ ഞായറില്‍ തകര്‍പ്പനങ്കം. ഒന്നാം സ്ഥാനക്കാരായ പി.എസ്.ജി സ്വന്തം വേദിയില്‍ മൂന്നാം സ്ഥാനക്കാരായ മാര്‍സലിക്കെതിരെ. 10 കളികളില്‍ നിന്ന് 27 പോയിന്റുമായി ടേബിളില്‍ ബഹുദൂരം മുന്നിലാണ് പി.എസ്.ജി. ഒമ്പത് മല്‍സരങ്ങളാണ് മാര്‍സലിക്കാര്‍ കളിച്ചത്. 17 പോയിന്റാണ് സമ്പാദ്യം. ലിയോ മെസി, കിലിയന്‍ എംബാപ്പേ, നെയ്മര്‍ ത്രയമിറങ്ങുന്ന ദിവസം പി.എസ്ജിക്ക് തന്നെയാണ് മുന്‍ത്തൂക്കം. ചാമ്പ്യന്‍സ് ലീഗലെ അവസാന മല്‍സരത്തില്‍ ഇരട്ട ഗോളുകളുമായി കരുത്ത് തെളിയിച്ചിരിക്കുന്നു. മൂന്ന് ഗോളുകാണ് ഇതിനകം പി.എസ്.ജിക്കായി അര്‍ജന്റീനക്കാരന്‍ നേടിയത്. എല്ലാം ചാമ്പ്യന്‍സ് ലീഗിലായിരുന്നു. ഫ്രഞ്ച് ലീഗില്‍ ഇത് വരെ ഗോളില്ല. പി.എസ്.ജി ആരാധകര്‍ കാത്തിരിക്കുന്ന ആ ഗോള്‍ ഇന്നുണ്ടാവുമോ…

 

 

 

web desk 3: