X

ഷുക്കൂര്‍ കേസ്: സി.ബി.ഐ അനേഷിക്കണമെന്ന ഹൈകോടതി വിധിക്കെത്തിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഷുക്കൂര്‍ കേസ് സി.ബി.ഐ അനേഷിക്കണമെന്ന ഹൈകോടതി വിധിക്കെത്തിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സി.ബി.ഐ അനേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹരജിയുടെ പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ ആണ് കോടതി വിധി. കേസിലെ പ്രതികളായ ടി വി രാജേഷ് എംഎല്‍എയും മോറാഴ സ്വദേശി കെ വി ഷാജിയും നല്‍കിയ ഹരജിയാണ് തള്ളിയത്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ഖജാഞ്ചിയായിരുന്ന പട്ടുവം അരിയില്‍ കുതിരപ്പുറത്ത് അബ്ദുല്‍ ഷുക്കൂറിനെ(24) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് സുപ്രിംകോടതി ഇടപെടല്‍ .കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷിനുമെതിരേ സിബിഐ ദിവസങ്ങള്‍ക്കു മുമ്പ് കൊലപാതക ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, കൊലക്കുറ്റം എന്നീ കുറ്റങ്ങളും ചേര്‍ത്ത് തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം സാങ്കേതിക കാരണങ്ങളാല്‍ മടക്കുകയും ചെയ്തിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ സിപിഎം നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരേ സിബിഐ അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്.

ലോക്കല്‍ പോലിസ് അന്വേഷിച്ചപ്പോള്‍ കൊലപാതകം നടക്കുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന വകുപ്പായിരുന്നു ചുമത്തിയിരുന്നത്. 2012 ഫെബ്രുവരി 20നു കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവ് വയലിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

chandrika: