X

‘നയങ്ങളില്‍’ ഭിന്നത; വിദേശകാര്യമന്ത്രി സ്ഥാനത്തു നിന്നും സുഷമ സ്വരാജിനെ നീക്കുന്നു

ന്യൂഡല്‍ഹി: പ്രവാസികളുടേതടക്കം രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന സുഷമ സ്വരാജിനെ കേന്ദ്ര വിദേശകാര്യമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കിയേക്കും. അടുത്ത പാര്‍ലമെന്റ് സെക്ഷന്‍ കഴിഞ്ഞാലുടന്‍ സുഷമ സ്വരാജില്‍ നിന്ന് വകുപ്പ് തിരിച്ചുവാങ്ങി പകരം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജയെ വിദേശകാര്യ മന്ത്രിയാക്കിയേക്കുമെന്നാണ് വിവരം.

നയപരമായ അഭിപ്രായഭിന്നതയാണ് സുഷമയെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ കാരണമെന്നാണ് വിവരം. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന മോദി സര്‍ക്കാറിന്റെ ചിന്താഗതികള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് സുഷമ കാഴ്ചവെക്കുന്നതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.

സുഷമയുടെ സ്ഥാനത്തേക്ക് വസുന്ധരരാജ വരുമ്പോള്‍ യുപി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അവസാന നിമിഷം ഒഴിവാക്കപ്പെട്ട മനോജ് സിന്‍ഹയെ രാജസ്ഥാന്റെ ഭരണം കൈമാറാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ഇതിലൂടെ സിന്‍ഹയുടെ രോഷം ശമിപ്പിക്കാനാകുമെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ സുഷമ സ്വരാജിന് മന്ത്രിസഭാ പുനഃസംഘടനയില്‍ ഏതു പദവി ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

chandrika: