X
    Categories: keralaNews

ആശുപത്രിയില്‍ കഴിയവെ സ്വപ്ന ഫോണില്‍ ഭരണതലത്തിലെ ഉന്നതനെ ഫോണില്‍ ബന്ധപ്പെട്ടു

തൃശ്ശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഭരണതലത്തിലെ ഉന്നതനെ ഫോണില്‍ ബന്ധപ്പെട്ടതായി വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിക്കുകയും അതിന് റെക്കോഡ് ചെയ്ത് മറുപടി നല്‍കുകയുമാണുണ്ടായത്. ഉന്നതന്റെ മൊബൈലില്‍നിന്നയച്ച സന്ദേശം മറ്റൊരു മൊബൈല്‍ ഫോണിലാക്കിയാണ് സ്വപ്നയുടെ അടുത്തുണ്ടായിരുന്നയാളുടെ ഫോണിലേക്കയച്ചത്. സ്വപ്നയും ഉന്നതനും ഫോണിലൂടെ നേരിട്ട് സംസാരിച്ചിട്ടില്ല.

ഇഡിക്ക് സ്വപ്ന നല്‍കിയ മൊഴി എന്താണെന്നാണ് സന്ദേശത്തില്‍ ഉന്നതന്‍ ആരാഞ്ഞത്. ഇതിനു മറുപടിയാണ് സ്വപ്ന നല്‍കിയത്. ഇനി ചോദ്യംചെയ്യുകയാണെങ്കില്‍ പറയേണ്ട കാര്യങ്ങള്‍ വിവരിച്ചുള്ളതായിരുന്നു അടുത്ത സന്ദേശം. ഇത് ദൈര്‍ഘ്യമേറിയതാണ്. ഇതിന് സ്വപ്ന മറുപടി നല്‍കിയില്ല.

സ്വപ്നയുടെ സമീപത്ത് ഡ്യൂട്ടിചെയ്യുന്നവരുടെ മൊബൈലുകള്‍ എന്‍െഎ.എ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞതവണ ആശുപത്രിയില്‍ കിടന്നപ്പോള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ ഫോണില്‍നിന്ന് സ്വപ്ന സംസാരിച്ചിരുന്നു. വീട്ടിലേക്കു വിളിക്കാനാണെന്നു പറഞ്ഞാണ് ഫോണ്‍ വാങ്ങിയത്. ഇക്കാര്യം എന്‍െഎഎയുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

തുടര്‍ന്നാണ് ആശുപത്രിയില്‍ ഇത്തവണ ഡ്യൂട്ടിയിലുള്ളവരുടെ ഫോണ്‍ എന്‍െഎഎ നിരീക്ഷിച്ചത്. വനിതാ ജയിലില്‍നിന്ന് പുറത്തുപോകുമ്പോള്‍ കേരള പോലീസിന്റെ സംരക്ഷണയിലായിരുന്നു സ്വപ്ന. സര്‍ക്കാരുമായും സിപിഎമ്മുമായും ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍ സ്വര്‍ണക്കടത്ത് കേസില്‍ നിലവിലുള്ളതിനാല്‍ സംസ്ഥാന പോലീസിന്റെ നീക്കങ്ങളും എന്‍െഎഎ നിരീക്ഷിച്ചിരുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: