X
    Categories: main stories

യുഎഇ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി വസതിയില്‍ കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്‌നയുടെ മൊഴി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വെട്ടിലാക്കി സ്വപ്‌ന സുരേഷിന്റെ മൊഴി. മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്സ്മെന്റിന് സ്വപ്ന നല്‍കിയ മൊഴിയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസ് ആണ് പുറത്തുവിട്ടത്.

യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിന് ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്.

2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരുമായുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറെയാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇതിനു ശേഷം ശിവശങ്കര്‍ തന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള സംഭാഷണങ്ങളിലൂടെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

ശിവശങ്കറെ തനിക്ക് അടുത്തറിയാമായിരുന്നു. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയതു മുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നു. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. സ്പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന്, ശിവശങ്കറാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: