X

പ്രളയകാലത്ത് അമിതമായി വെള്ളം തുറന്നുവിട്ടു; സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ്‌നാടും

പ്രളയകാലത്ത് കേരളം ഡാമില്‍ നിന്നും അമിതമായി വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഇടുക്കി ഡാമില്‍ നിന്ന് അമിതമായി വെള്ളം തുറന്നുവിട്ടെന്ന ആരോപണവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തിയത്. പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനിടെയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ ഗുരുതര ആരോപണം.

മഴ കനത്ത ആഗസ്റ്റ് 15ന് 390മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി രേഖകള്‍ ഉദ്ധരിച്ച് തമിഴ്‌നാട് വാദിക്കുന്നത്. എന്നാലിത് ഇപ്പോള്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. രേഖകളില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടോ എന്ന സംശയമാണ് ഇ്‌പ്പോള്‍ ഉയരുന്നത്. കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു.

ഡാമുകള്‍ തുറക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡാം മാനേജ്മെന്റില്‍ സര്‍ക്കാരിന് പാളിച്ച പറ്റി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

കനത്തമഴ മുന്‍കൂട്ടി അറിയാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറി വിമര്‍ശിക്കുന്നു. ദേശീയ കാലാവസ്ഥ മുന്നറിയിപ്പ് സര്‍ക്കാര്‍ കാര്യമായി എടുത്തില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രളയകാലത്ത് ഡാമുകള്‍ തുറന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്. ഇതിന്‍രെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

chandrika: