X

താനൂര്‍ ബോട്ട് ദുരന്തം: വീട് നിര്‍മാണം ഉടന്‍ ആരംഭിക്കും; കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ കുന്നുമ്മല്‍ സൈദലവിയുടെയും സിറാജിന്റെയും കുടുംബത്തിന്റെ വീട് നിര്‍മാണം ഉടന്‍ ആരംഭിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. ഇതിന്റെ ഭാഗമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഇന്ന് മരിച്ചവരുടെ കുടുബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ചു.

11 പേരാണ് ബോട്ടപകടത്തില്‍ ഒരു കുടുംബത്തില്‍ മരിച്ചത്. ആ കുടുംബത്തിന് വീട് നിര്‍മിച്ചു കൊടുക്കാമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് അവരുമായി ആലോചിച്ച് തീരുമാനിച്ചു. ഏറ്റവും അടുത്ത അനുയോജ്യമായ ദിവസം പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍ വീടിന്റെ കട്ടില വെക്കല്‍ ചടങ്ങ് നടത്തുന്നതോട് കൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

പിതാവിനെയും, സഹോദരങ്ങളെയും നഷ്ടപ്പെട്ട സഹോദരങ്ങളായ ജുനൈദിന്റെയും, ഫാത്തിമ റജുവയുടെയും തുടര്‍ പഠന ചിലവുകള്‍ക്കുള്ള ആദ്യ ഗഡു ഇന്ന് കൈമാറി. അനുബന്ധ കാര്യങ്ങള്‍ അവരുമായി സംസാരിച്ചു തീരുമാനിച്ചു. ദൗത്യ നിര്‍വ്വഹണത്തിനിടെ ജീവന്‍ നഷ്ടമായ മിടുക്കനായ പോലീസ് ഓഫീസര്‍ സബറുദ്ദീന്റെ കുടുബത്തേയടക്കം ദുരിത ബാധിതരായവരെ സന്ദര്‍ശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു.

ഈ ദുരിതത്തിന് കാരണക്കാരായവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനും മുസ്‌ലിം ലീഗ് മുന്നില്‍ തന്നെയുണ്ടാകും. സങ്കടങ്ങളുടെ തീരാ കയത്തിലേക്ക് വീണു പോയ ആ മനുഷ്യരെ ചേര്‍ത്ത് പിടിക്കുകയെന്ന സാമൂഹിക ധൗത്യം ഏറ്റെടുക്കുകയാണെന്ന് മുസ്‌ലിം ലീഗ് പാര്‍ട്ടി അന്നെ പറഞ്ഞിരുന്നു. നമുക്കൊരുമിച്ച് നിന്ന് ആ ഹതഭാഗ്യരുടെ ജീവിതത്തിന് കരുത്തും കരുതലുമാകാം.

webdesk14: